Kerala NewsLatest News

കരിപ്പൂര്‍ സ്വര്‍ണകടത്ത് കേസ്; ടി പി വധക്കേസ് പ്രതികളായ കൊടി സുനിയുടേയും മുഹമ്മദ് ശാഫിയുടേയും വീടുകളില്‍ കസ്റ്റംസിന്റെ റെയ്ഡ്

കരിപ്പൂര്‍ സ്വര്‍ണകടത്ത് കേസില്‍ ടി പി വധക്കേസ് പ്രതികളായ കൊടി സുനിയുടേയും മുഹമ്മദ് ശാഫിയുടേയും വീടുകളില്‍ കസ്റ്റംസിന്റെ റെയ്ഡ്. സ്വര്‍ണകൊള്ളയ്ക്ക് ശാഫിയും കൊടി സുനിയും സഹായിച്ചുവെന്ന അര്‍ജുന്‍ ആയങ്കിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് റെയ്ഡ്. കൊടി സുനിയുടെ ചൊക്ലിയിലെ വീട്ടിലാണ് നിലവില്‍ കസ്റ്റംസുള്ളത്. ഇതിന് മുമ്ബായി ശാഫിയുടെ വീട്ടിലും പരിശോധന നടത്തിയതായാണ് അറിയുന്നത്.

കൊടിസുനിയുമായും ശാഫിയുമായും അര്‍ജുന്‍ ആയങ്കിക്ക് ആഴത്തിലുള്ള ബന്ധമുണ്ടെന്ന് ചോദ്യം ചെയ്യലിലൂടെ കസ്റ്റംസിന് വിവരം ലഭിച്ചിട്ടുണ്ട്. മൊഴികളുടെ അടിസ്ഥാനത്തില്‍ ശനിയാഴ്ച രാവിലെ അര്‍ജുന്‍ ആയങ്കിയുടെ വീട്ടിലാണ് കസ്റ്റംസ് ആദ്യം റെയ്ഡ് നടത്തിയത്. തുടര്‍ന്ന് കാറ് ഒളിപ്പിച്ച സ്ഥലത്തും പരിശോധന നടത്തി.

അര്‍ജുന്‍ ആയങ്കി സ്വര്‍ണകടത്തിനായി ദുബൈയില്‍ പോയിട്ടുണ്ടോ എന്ന് കസ്റ്റംസ് സംശയിച്ചിരുന്നു. എന്നാല്‍ തനിക്ക് പാസ്‌പോര്‍ട് പോലുമില്ലെന്ന് ആയങ്കി കസ്റ്റംസിനോട് പറഞ്ഞിരുന്നു. ഇത് കസ്റ്റംസ് മുഖവിലയ്‌ക്കെടുത്തില്ല. മറ്റ് പേരുകളില്‍ പാസ്‌പോര്‍ട് എടുത്തിരിക്കാമെന്ന സംശയത്തിലാണ് ആയങ്കിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയത്.

കസ്റ്റംസിന്റെ നിരന്തര ചോദ്യം ചെയ്യലിലാണ് കൊടി സുനിയും മുഹമ്മദ് ശാഫിയും സ്വര്‍ണം പൊട്ടിക്കുന്നതിന്(തട്ടിയെടുക്കാന്‍) സഹായിച്ചുവെന്ന മൊഴി അര്‍ജുന്‍ ആയങ്കി നല്‍കിയത്. ഇതിനുള്ള പ്രതിഫലം ഇവര്‍ക്ക് നല്‍കിയെന്നും അര്‍ജുന്‍ കസ്റ്റംസിനോട് സമ്മതിച്ചിട്ടുണ്ട്.

പൊട്ടിക്കുന്ന സ്വര്‍ണത്തിന്റെ മൂന്നില്‍ ഒരു പങ്ക് പാര്‍ടിക്ക്(കൊടി സുനി ടീമിനെ വിശേഷിപ്പിച്ചിരുന്നത് പാര്‍ടി എന്നാണ്) നല്‍കുമെന്ന് പറയുന്ന ഫോണ്‍ സംഭാഷണം നേരത്തെ പുറത്തുവന്നിരുന്നു.

ടി പി കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കൊടി സുനിയാണ് അവിടെ ഇരുന്ന് ക്വടേഷന്‍ ടീമിനെ നിയന്ത്രിക്കുന്നത് എന്ന റിപോര്‍ടുകള്‍ നേരത്തെയും പുറത്തുവന്നിരുന്നു. ഇപ്പോള്‍ പരോളിലാണ് മുഹമ്മദ് ശാഫിയുള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button