‘അമ്മ എന്നാൽ ദേഷ്യവും ക്ഷീണവുമെല്ലാമുള്ള വ്യക്തി’; ക്ഷമയുടെ പര്യായമെന്ന അർഥത്തെ വെട്ടിമാറ്റി വനിത ശിശുവികസന വകുപ്പ്
തിരുവനന്തപുരം : അമ്മയെന്ന വാക്കിന് പ്രതീക്ഷകളുടെ അമിത ഭാരമേൽപ്പിക്കുന്ന പതിറ്റാണ്ടുകളുടെ ശീലത്തെ ഈ മാതൃദിനത്തിൽ തിരുത്തിക്കുറിച്ച് സംസ്ഥാന വനിതാ ശിശുക്ഷേമവകുപ്പ്. ഒരു അമ്മ എങ്ങനെയൊക്കെ ആയിരിക്കണം എന്ന രീതിയിലുള്ള പ്രതീക്ഷകളും മുൻവിധികളും നമുക്ക് വേണ്ട എന്നും ഓരോ അമ്മയ്ക്കും അവരവരുടേതായ വ്യക്തിത്വമുണ്ട് എന്ന കാര്യം നാം അംഗീകരിക്കുകയാണ് വേണ്ടത് എന്നുമുള്ള സന്ദേശമാണ് ഈ മാതൃദിനത്തിൽ വനിത ശിശുവികസന വകുപ്പ് ഓർമ്മിപ്പിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വനിത ശിശുവികസന വകുപ്പ് മാതൃദിനാശംസകൾ പങ്കുവെച്ചത്.
അമ്മ എന്നാൽ സ്നേഹത്തിൻറെ നിറകുടമോ ക്ഷമയുടെ പര്യായമോ സൂപ്പർവുമണോ അല്ല. മറിച്ച് മറ്റുള്ളവരെപ്പോലെ സ്നേഹവും, സങ്കടവും, ദേഷ്യവും, ക്ഷീണവും എല്ലാമുള്ളൊരു സാധാരണ വ്യക്തിയാണെന്നും പോസ്റ്റിൽ പറയുന്നു.
‘പ്രതീക്ഷകളുടെ ഭാരമേൽപിപ്പിക്കുന്നതിന് പകരം അമ്മമാരും സാധാരണ മനുഷ്യരാണെന്നോർക്കാം, അവരെ അവരായി തന്നെ അംഗീകരിക്കാം’- വനിത ശിശുവികസന വകുപ്പ് കുറിച്ചു.