മൂന്നാറിൽ ടാക്സി ഡ്രൈവർമാരിൽ നിന്ന് മോശം അനുഭവം; ഇനി കേരളത്തിലേക്കില്ലെന്ന് മുംബെെ സ്വദേശിനി

മൂന്നാറിൽ ടാക്സി ഡ്രൈവർമാരിൽ നിന്ന് മോശം അനുഭവം നേരിട്ടതായി മുംബൈ സ്വദേശിനി ജാൻവി ആരോപിച്ചു. അവധിക്കാലം ആഘോഷിക്കാൻ കൂട്ടുകാരുമായി മൂന്നാറിലെത്തിയ ജാൻവി, ഊബർ ടാക്സി വഴി യാത്ര ചെയ്യാൻ ശ്രമിക്കുമ്പോഴാണ് സംഭവം നടന്നത്. ഡ്രൈവർമാർ ഭീഷണിപ്പെടുത്തിയതായും യാത്ര തടഞ്ഞതായും ഇനി കേരളത്തിലേക്കില്ലെന്നും അവർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിലൂടെ പറഞ്ഞു.
സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതിനെ തുടർന്ന് പൊലീസ് സ്വമേധയാ കേസെടുത്തിട്ടുണ്ട്. സംഭവം ഒക്ടോബർ 30നാണ് നടന്നത്. മുംബൈയിലെ അസിസ്റ്റന്റ് പ്രൊഫസറായ ജാൻവി മുമ്പ് കൊച്ചിയും ആലപ്പുഴയും സന്ദർശിച്ചിരുന്നു. അവിടെയുള്ളവർ സൗഹൃദപരമായിരുന്നു, എന്നാൽ മൂന്നാറിൽ മാത്രമാണ് തനിക്ക് ഇത്തരമൊരു ദുരനുഭവം ഉണ്ടായതെന്ന് അവർ പറഞ്ഞു.
ജാൻവിയുടെ വാക്കുകളിൽ, സംഭവസ്ഥലത്ത് പൊലീസ് എത്തിയെങ്കിലും ഡ്രൈവർമാർക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. “പോലീസുകാർ ഡ്രൈവർമാരോട് മാത്രമാണ് സംസാരിച്ചത്; ഞങ്ങളോട് ആരും എന്താണ് സംഭവിച്ചതെന്ന് ചോദിച്ചില്ല,” എന്നും അവർ വീഡിയോയിൽ പറഞ്ഞു. കൂടാതെ, പൊലീസും ടൂറിസം വിഭാഗത്തിലെ ചിലർ കൂടി ‘മൂന്നാറിൽ ഊബർ, ഓല തുടങ്ങിയ സേവനങ്ങൾ അനുവദനീയമല്ല’ എന്ന് അറിയിച്ചതായും അവർ പറഞ്ഞു.
ഭീഷണിപ്പെടുത്തിയവരോടൊപ്പം യാത്ര തുടർന്നതായും, ഈ സംഭവത്തെ തുടർന്ന് ഇനി കേരളത്തിലേക്ക് തിരികെ വരില്ലെന്നും ജാൻവി വ്യക്തമാക്കി.
Tag: Mumbai native says she will not go to Kerala again after bad experience with taxi drivers in Munnar



