അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നയങ്ങൾക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നയങ്ങൾക്കെതിരെ രാജ്യവ്യാപകമായി വൻ പ്രതിഷേധങ്ങൾ അരങ്ങേറി. കുടിയേറ്റവും വിദ്യാഭ്യാസ നയങ്ങളുമാണ് പ്രതിഷേധത്തിന്റെ പ്രധാന വിഷയങ്ങൾ. അമേരിക്കയിലെ വിവിധ നഗരങ്ങളിലായി നടന്ന റാലികളിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തു.
അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയൻ (ACLU) നേതൃത്വത്തിൽ ‘നോ കിംഗ്സ്’ എന്ന മുദ്രാവാക്യം മുഴക്കിയാണ് പ്രതിഷേധങ്ങൾ നടന്നത്. വാഷിംഗ്ടൺ ഡിസിയിൽ മാത്രം രണ്ടായിരത്തിലധികം പേർ റാലിയിൽ പങ്കെടുത്തു. ന്യൂയോർക്കിലെ ടൈംസ് സ്ക്വയർ, ബോസ്റ്റൺ, അറ്റ്ലാന്റ, ഷിക്കാഗോ തുടങ്ങിയ നഗരങ്ങളിലും ജനങ്ങൾ തെരുവിലിറങ്ങി. സമാധാനപരമായ രീതിയിലാണ് പ്രതിഷേധങ്ങൾ നടന്നത്. ലണ്ടൻ ഉൾപ്പെടെ ലോകത്തിലെ മറ്റു നഗരങ്ങളിലും ഐക്യദാർഢ്യ റാലികൾ നടന്നു.
“ട്രംപ് രാജാവല്ല”, “ജനാധിപത്യം ഭീഷണിയിലാണ്”, “ട്രംപിനെ പുറത്താക്കുക” തുടങ്ങിയ മുദ്രാവാക്യങ്ങളാണ് പ്രതിഷേധക്കാർ ഉയർത്തിയത്. നഗരങ്ങളിൽ വ്യാപകമായി പോലീസ് സുരക്ഷാ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
“അവർ എന്നെ രാജാവായി വിളിക്കുന്നു, പക്ഷേ ഞാൻ ഒരു രാജാവല്ല,” എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. എന്നാൽ മണിക്കൂറുകൾക്കുശേഷം, കിരീടം ധരിച്ച് യുദ്ധവിമാനം പറത്തുന്ന തന്റെ എഐ വിഡിയോ ട്രംപ് ട്രൂത്ത് സോഷ്യൽ വഴി പങ്കുവെച്ചത് വിവാദമായി.
കഴിഞ്ഞ ജൂണിലും ഇതുപോലുള്ള രണ്ടായിരത്തിലേറെ റാലികൾ നടന്നിരുന്നു. ചില ഡെമോക്രാറ്റിക് പാർട്ടി നേതാക്കളും ഈ പ്രതിഷേധങ്ങളിൽ പങ്കെടുത്തു. വരും ദിവസങ്ങളിലും റാലികൾ തുടരുമെന്ന് സംഘാടകർ വ്യക്തമാക്കി. അതേസമയം, റിപ്പബ്ലിക്കൻ നേതാക്കൾ പ്രതിഷേധങ്ങളെ “ദേശവിരുദ്ധവും അമേരിക്കയെ വെറുക്കുന്നവരുടെ നാടകവുമാണ്” എന്ന് വിമർശിച്ചു.
(Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം നവകേരളതയുടേതല്ല. ചിത്രം @TheIndeWire എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.)
Tag: Nationwide protests against US President Donald Trump’s policies