”മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് രണ്ട് പേർ സമീപിച്ചു, 288 സീറ്റുകളിൽ 160 ഉറപ്പുനൽകാമെന്ന വാഗ്ദാനവും, നിരസിച്ച് രാഹുൽ ഗാന്ധി”; എൻസിപി നേതാവ് ശരദ് പവാർ
മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് രണ്ട് പേർ തന്നെ സമീപിച്ച്, 288 സീറ്റുകളിൽ 160 സീറ്റുകൾ ഉറപ്പുനൽകാമെന്ന് വാഗ്ദാനം ചെയ്തതായി എൻസിപി നേതാവ് ശരദ് പവാർ വെളിപ്പെടുത്തി.
നാഗ്പൂരിൽ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു പവാറിന്റെ ഈ പ്രസ്താവന. എന്നാൽ, ഈ വാഗ്ദാനവുമായി എത്തിയവർ ആരാണെന്ന കാര്യം അദ്ദേഹം വ്യക്തമാക്കിയില്ല. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായി ഇവരുടെ കൂടിക്കാഴ്ചയ്ക്കു താൻ സൗകര്യമൊരുക്കിയതായും, “ഇത് ഞങ്ങളുടെ രീതിയല്ല” എന്ന് വ്യക്തമായി പറഞ്ഞതിനുശേഷം രാഹുൽ ആ വാഗ്ദാനം നിരസിച്ചതായും പവാർ അറിയിച്ചു.
വോട്ടിംഗ് ക്രമക്കേട് ആരോപിച്ച് രാഹുൽ ഗാന്ധി തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ നടത്തിയ പ്രസ്താവനയ്‌ക്ക് പിന്നാലെയാണ് പവാറിന്റെ വെളിപ്പെടുത്തൽ. “നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് ഡൽഹിയിൽ രണ്ട് പേർ എന്നെ കണ്ടിരുന്നു. അവർ മഹാരാഷ്ട്രയിലെ 288 സീറ്റുകളിൽ 160 സീറ്റുകൾ ഉറപ്പുനൽകാമെന്ന് അവകാശപ്പെട്ടു. അത് കേട്ട് ഞാന്‍ അത്ഭുതപ്പെട്ടു,” പവാർ പറഞ്ഞു.
തിരഞ്ഞെടുപ്പ് കമ്മീഷനെക്കുറിച്ച് തനിക്ക് യാതൊരു സംശയവുമില്ലെന്നും, ഇത്തരം ആളുകൾ പതിവായി പ്രത്യക്ഷപ്പെടാറുണ്ടെന്നും, അതിനാൽ അവരെ അവഗണിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. പോളിംഗ് ക്രമക്കേട് സംബന്ധിച്ച് രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങളെ പവാർ പ്രശംസിക്കുകയും, രാഹുലിൽ നിന്ന് പ്രത്യേക സത്യവാങ്മൂലം ആവശ്യപ്പെട്ട തെരഞ്ഞെടുപ്പ് കമ്മീഷനെ വിമർശിക്കുകയും ചെയ്തു. “സത്യം പുറത്തുവരണം. രാഹുലിന്റെ ആരോപണങ്ങളെ ആഴത്തിൽ അന്വേഷിക്കണം. ബിജെപി നേതാക്കളുടെ പ്രതികരണം ആവശ്യമില്ല, ഉത്തരവാദിത്വം തിരഞ്ഞെടുപ്പ് കമ്മീഷന്റേതാണ്,” എന്നും എൻസിപി നേതാവ് വ്യക്തമാക്കി.
Tag: NCP leader Sharath Pawar has said that two people approached before the Maharashtra Assembly elections and promised to guarantee 160 seats out of 288