അഭിഭാഷക ദമ്പതികളെ കാറിൽ നിന്നും പിടിച്ചിറക്കി നടുറോഡിലിട്ട് വെട്ടിക്കൊലപ്പെടുത്തിയ ടിആർഎസ് നേതാവ് അറസ്റ്റിൽ

ഹൈദരാബാദ്: ടിആർ എസ് നേതാവിനെതിരേ കേസ് കൊടുത്ത അഭിഭാഷക ദമ്പതികളെ തെലങ്കാനയിൽ നടുറോഡിലിട്ട് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ടിആർഎസ് നേതാവ് കുന്ത ശ്രീനിവാസ് ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. തെലങ്കാന ഹൈക്കോടതിയിലെ അഭിഭാഷകരായ ഗുട്ടു വാമൻ റാവു, ഭാര്യ എന്നിവരാണ് കൊല്ലപ്പെട്ടത്. കാറിൽ നിന്നും പിടിച്ചറക്കി നിറയെ വാഹനങ്ങൾ കടന്നു പോകുന്ന ഹൈവേയിൽ ഇട്ടായിരുന്നു കൊലപാതകം.
അക്രമികൾ ഉപയോഗിച്ച കറുത്ത കാറും പോലിസ് പിടിച്ചെടുത്തു. ടിആർഎസ് ഭരിക്കുന്ന മാന്താനി ജില്ലാ പരിഷത്ത് പ്രസിഡന്റിനു എതിരെ ദമ്പതികൾ തെലങ്കാന ഹൈക്കോടതിയിൽ കേസ് നൽകിയിരുന്നു.ഹൈദരാബാദിൽ നിന്നും ജൻമനാടായ മാന്താനിയിലേക്ക് പോകുന്നതിനിടെ രാമഗിരി എന്ന സ്ഥലത്തു വച്ചുമറ്റൊരു കാറിലെത്തിയ സംഘം വാൾ ഉപയോഗിച്ച് വെട്ടിക്കൊല്ലുകയായിരുന്നു.
കൊലപാതകം മുൻകൂട്ടി ആസൂത്രണം ചെയ്തതായിരുന്നുവെന്ന് പോലിസ് പറഞ്ഞു. കസ്റ്റഡി മരണങ്ങൾ ചോദ്യം ചെയ്തുള്ള അഭിഭാഷക ദമ്പതികളുടെ പൊതു താല്പര്യ ഹരജികൾ സർക്കാരിന് കടുത്ത സമ്മർദ്ദവും ഉണ്ടാക്കിയിരുന്നു. ഇതിന്റെ പേരിൽ വധഭീഷണി ഉണ്ടായിരുന്നുവെന്ന് ഗുട്ടുവാമൻ റാവുവിന്റെ പിതാവ് വെളിപ്പെടുത്തി.
പ്രതിയായ കുന്ത ശ്രീനിവാസിനെതിരെ നിരവധി ക്രിമിനൽ കേസുകൾ റിപോർട്ട് ചെയ്തിട്ടുണ്ട്. അതിൽ കൂടുതലും പൊതു സ്വത്ത് നശിപ്പിക്കൽ, കൊള്ളയടിക്കൽ എന്നിവ ഉൾപ്പെടുന്നു. മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിന്റെ നിശബ്ദത കണ്ടിട്ട് അദേഹം ബധിരനാണെന്നും സിബിഐ അന്വേഷണത്തിൽ മാത്രമേ സത്യം പുറത്തുവരുള്ളൂവെന്നും പ്രതിപക്ഷം ആരോപിച്ചു.