കർഷക സമരം ഒൻപതാം വട്ട ചർച്ചയും പരാജയം,സമിതിയുടെ പ്രവർത്തനവും വഴി മുട്ടി.

ന്യൂഡൽഹി/കാർഷിക നിയമങ്ങൾക്കെതിരെ സമരം നടത്തിവരുന്ന കർഷക സംഘടനകളും കേന്ദ്ര സർക്കാരും തമ്മിൽ നടത്തിയ ഒൻപതാം വട്ട ചർച്ചയും പരാജയപെട്ടു. മൂന്ന് നിയമങ്ങളും പിൻവലിക്കണമെന്നും താങ്ങുവില നിയമം മൂലം ഉറപ്പാക്കണമെന്നുമുള്ള ആവശ്യങ്ങളിൽ കർഷകർ ഉറച്ച് നിൽക്കുമ്പോൾ, പറ്റില്ലെന്നു തന്നെയാണ് കേന്ദ്ര നിലപാട്. ചൊവ്വാഴ്‍ച കർഷകരുമായി കേന്ദ്രസർക്കാർ വീണ്ടും ചർച്ച നടത്തും.
കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ, ഭക്ഷ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയൽ, വ്യവസായ സഹമന്ത്രി സോം പ്രകാശ് എന്നിവരാണ് 40 കർഷക സംഘടനാ പ്രതിനിധികളുമായി ചർച്ച നടത്തി വരുന്നത്. എട്ട് തവണ ചർച്ച നടന്നിട്ടും പരിഹരിക്കപ്പെടാത്ത പ്രശനം പഠിക്കാന്‍ നാലംഗ സമിതിയെ സുപ്രീം കോടതി നിയോഗിക്കുകയുണ്ടായി. അതേസമയം, സമിതിയിൽ അംഗമായിരിക്കാൻ ഭാരതീയ കിസാൻ യൂണിയൻ നേതാവ് ഭൂപിന്ദർ സിങ് മാൻ തയ്യാറായിട്ടില്ല.
സമിതിയിൽ നിയോഗിക്കപ്പെട്ട 4 പേരും വിവാദ നിയമങ്ങളെ അനുകൂലിക്കുന്നവരാണെന്ന മറ്റു സംഘടനകളുടെ ആരോപണങ്ങൾക്കിടെയാണ് ഭൂപിന്ദർ സിങ് മാന്റെ പിന്മാറ്റം ഉണ്ടായത്. ഇതോടെ സുപ്രീം കോടതി നിയോഗിച്ച സമിതിയുടെ പ്രവർത്തനവും വഴി മുട്ടിയ അവസ്ഥയിലായി. കൃഷിനിയമങ്ങൾ പിൻവലിക്കുന്നില്ലെങ്കിൽ കേന്ദ്രസർക്കാരിന്റെ കാലാവധി അവസാനിക്കും വരെ പ്രക്ഷോഭം നടത്താനാണ് ഇപ്പോൾ കർഷകർ ആലോചിക്കുന്നത്.