ബിഹാർ തിരഞ്ഞെടുപ്പിൽ നിതീഷ് കുമാറാണ് എൻ.ഡി.എയുടെ മുഖമെന്ന് പ്രധാനമന്ത്രി

ബിഹാർ തിരഞ്ഞെടുപ്പിൽ നിതീഷ് കുമാറാണ് എൻ.ഡി.എയുടെ മുഖമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. നിതീഷിന്റെ നേതൃത്വത്തിൽ എൻ.ഡി.എ. റെക്കോർഡ് ഭൂരിപക്ഷം നേടുമെന്നും സദ്ഭരണം തുടരുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
സമസ്തിപൂരിൽ നടന്ന റാലിയിൽ ആർ.ജെ.ഡിക്കും കോൺഗ്രസിനും എതിരെ പ്രധാനമന്ത്രി രൂക്ഷ വിമർശനമുന്നയിച്ചു. അഴിമതിക്കേസുകളിൽപ്പെട്ട് നേതാക്കൾ ജാമ്യത്തിൽ നടക്കുകയാണെന്നും, അഴിമതിക്കാരെ ബിഹാർ പുറത്തുനിർത്തുമെന്നും അദ്ദേഹം പറഞ്ഞു. ആർ.ജെ.ഡിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ റാന്തലിനെ (വിളക്ക്) പരിഹസിച്ച മോദി, ഇരുട്ടിൽ റാന്തലിനേക്കാൾ വെളിച്ചം മൊബൈൽ ഫോൺ ലൈറ്റുകൾക്കുണ്ടെന്ന് പറയുകയും, റാലിയിലെത്തിയവരോട് മൊബൈൽ ഫോൺ ലൈറ്റുകൾ തെളിയിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
ബിഹാറിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന ആദ്യ റാലിയായിരുന്നു സമസ്തിപൂരിലേത്. രാവിലെ 10:30-ന് സമസ്തിപൂരിൽ എത്തിയ മോദി, ബിഹാർ മുൻ മുഖ്യമന്ത്രി കർപ്പൂരി താക്കൂറിന്റെ സ്മരണ നിലനിൽക്കുന്ന ഗ്രാമത്തിൽ സന്ദർശനം നടത്തി. അതേസമയം, ചൊവ്വാഴ്ച പ്രകടന പത്രിക പുറത്തിറക്കി പ്രചാരണത്തിൽ സജീവമാകാനാണ് മഹാസഖ്യത്തിന്റെ തീരുമാനം. രാഹുൽ ഗാന്ധിയുടെയും തേജസ്വി യാദവിന്റെയും സംയുക്ത റാലി ആസൂത്രണം ചെയ്തിട്ടുണ്ട്.
Tag: Nitish Kumar is the face of NDA in Bihar elections, says PM



