കരിപ്പൂര്‍ വിമാന ദുരന്തത്തിന് ഒരു ആണ്ട്; നഷ്ടപരിഹാരം ലഭിക്കാതെ ഇരകള്‍
കോഴിക്കോട് | 21 പേരുടെ ജീവനെടുത്ത കരിപ്പൂര്‍ വിമാനാപകടത്തിന് ഇന്ന് ഒരു വയസ്സ്. കേരളത്തിലെ ഏറ്റവും വിലയ വിമാന അപകടത്തിനാണ് കഴിഞ്ഞ ആഗസ്റ്റ് 7 ന് കരിപ്പൂര്‍ സാക്ഷിയായത്. അപകടത്തില്‍ നൂറിലേറെ പേര്‍ക്ക് പരുക്കേറ്റിരുന്നു. സംഭവം നടന്ന് ഒരു വര്‍ഷം പിന്നിട്ടിട്ടും അപകട കാരണം വ്യക്തമായിട്ടില്ല.
അപകടകാരണം പഠിക്കാന്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം നിയോഗിച്ച എയര്‍ ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യുറോ ഇത് വരെ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല. അപകടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതിനാല്‍ ഇരകള്‍ക്കുള്ള നഷ്ട പരിഹാരം വൈകുകയാണ്. മരിച്ചവരുടെ ആശ്രിതര്‍ക്ക് എയര്‍ ഇന്ത്യ പ്രഖ്യാപിച്ച സഹായധനം പൂര്‍ണമായി വിതരണം ചെയ്തിട്ടുമില്ല.
2020 ഓഗസ്റ്റ് ഏഴിന് രാത്രിയായിരുന്നു വിമാന ദുരന്തം. 184 യാത്രക്കാരുമായി ദുബൈയിയില്‍ല്‍നിന്ന് പറന്നിറങ്ങിയ എയര്‍ ഇന്ത്യാ എക്‌സ്പ്രസ് 1344 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. എയര്‍ ട്രാഫിക് കണ്‍ട്രോള്‍ വിഭാഗം പത്താം നമ്ബര്‍ റണ്‍വേയിലാണ് ലാന്‍ഡിങ്ങിന് അനുമതി നല്‍കിയത്. വിമാനം 13ാം റണ്‍വേയിലാണ് ലാന്‍ഡ് ചെയ്തത്. ലാന്റിങ്ങനായുള്ള പൈലറ്റിന്റെ ആദ്യ ശ്രമം പരാജയപ്പെട്ടു. വീണ്ടും വിമാനം കരിപ്പൂരിന്റെ ആകാശത്ത് ഒരു തവണ കൂടി വട്ടമിട്ടു. രണ്ടാം തവണ ലാന്‍ഡിങ്ങിനിടെ ടേബിള്‍ ടോപ്പ് റണ്‍വേയില്‍ നിന്നും വിമാനം തെന്നിമാറി. ബാരിക്കേഡും മറികടന്ന് വിമാനം താഴ്ചയിലേക്ക് നിലം പതിച്ചു. വിമാനം രണ്ടായി പിളര്‍ന്നു. പൈലറ്റ് ക്യാപ്റ്റന്‍ ദീപക് വസന്ത് സാഥെ, സഹ പൈലറ്റ് അഖിലേഷ് അടക്കം 21 പേര്‍ മരിച്ചു. 122 പേര്‍ക്ക് പരിക്കേറ്റു. കൊവിഡ് രോഗഭീതിയിലും നാട്ടുകാരുടെയും പോലീസിന്റെയും അഗ്നിരക്ഷാസേനയുടെയും ജീവന്‍ മറന്ന രക്ഷാപ്രവര്‍ത്തനമാണ് ദുരന്തത്തിന്റെ വ്യാപ്തി കുറച്ചത്.