വിഖ്യാത സംഗീത സംവിധായകൻ റാം ലക്ഷ്‍മണ്‍ അന്തരിച്ചു
നാഗ്പുർ: ഹിന്ദി സിനിമ ലോകത്തെ വിഖ്യാത സംഗീത സംവിധായകൻ റാം ലക്ഷ്‍മണ്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് നാഗ്‍പൂരിലെ വീട്ടിൽ വച്ച് ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. 78 വയസായിരുന്നു. നാല് പതിറ്റാണ്ടു നീണ്ടു നിൽക്കുന്ന കരിയറിൽ ഹിന്ദി, മറാത്തി, ബോജ്‍പുരി ഭാഷകളിലായി 150ൽ അധികം സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
സൂപ്പർഹിറ്റ് ചിത്രങ്ങളായ മേനെ പ്യാർ കിയ, ഹം ആപ്കെ ഹേൻ കോൻ, ഹം സാത് സാത് ഹേ തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങൾക്ക് സംഗീതം ഒരുക്കിയിട്ടുണ്ട്. കൊറോണ വാക്സിൻ സ്വീകരിച്ചതിന് പിന്നാലെയുണ്ടായ പ്രശ്നങ്ങളെ തുടർന്നാണ് മരണമെന്ന് അദ്ദേഹത്തിന്‍റെ മകൻ പറഞ്ഞു. ആറ് ദിവസം മുൻപ് അദ്ദേഹം കൊറോണ വാക്സിനായ കൊവിഷീൽഡിന്‍റെ രണ്ടാമത്തെ ഡോസ് എടുത്തിരുന്നു.
വിജയ് പാട്ടില്‍ എന്നാണ് യഥാര്‍ഥ പേര്. സുരേന്ദ്ര എന്ന സംഗീത സംവിധായകനൊപ്പം ചേർന്നായിരുന്നു ആദ്യകാലത്ത് പ്രവർത്തിച്ചിരുന്നത്. റാം എന്നത് സുരേന്ദ്രയും ലക്ഷ്‍ണണ്‍ വിജയ് പാട്ടിലുമായിരുന്നു. 1976 ൽ സുരേന്ദ്ര അന്തരിച്ചെങ്കിലും അദ്ദേഹം അതേ പേരിൽ തുടരുകയായിരുന്നു. പാണ്ഡു ഹവൽദർ എന്ന ചിത്രത്തിലൂടെയാണ് 1975ൽ റാം ലക്ഷ്‍മണ്‍ സിനിമയുടെ ഭാഗമായത്.