ലൈംഗികത വ്യക്തികളുടെ സ്വകാര്യതയാണ്: സ്വവർഗാനുരാഗം ഒരാളെ ജോലിയിൽ നിന്ന് പിരിച്ചുവിടാനുള്ള കാരണമല്ല- അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ : സ്വവർഗാനുരാഗിയാണെന്ന കാരണത്താൽ ഒരാളെ ജോലിയിൽ നിന്ന് പിരിച്ചുവിടുന്നത് തെറ്റാണെന്ന് അലഹബാദ് ഹൈക്കോടതി. ലൈംഗിക ചായ് വെന്നത് ഒരാളുടെ സ്വകാര്യമായ കാര്യമാണെന്നും സ്വകാര്യതാ സംരക്ഷണം മൗലികാവകാശമാണെന്നും കോടതി ഓർമിപ്പിച്ചു. യുപിയിലെ ബുലന്ദ്ഹറിൽ ഹോം ഗാർഡിനെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട കേസിലാണ് കോടതി പരാമർശം.
സ്വവർഗാനുരാഗിയാണെന്ന കാരണത്താലാണ് ഹോം ഗാർഡിനെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടത്. ഇത് ഹൈക്കോടതി തടയുകയും അദ്ദേഹത്തെ ജോലിയിൽ തിരിച്ചെടുക്കാൻ ഉത്തരവിടുകയും ചെയ്തു.
തന്റെ പങ്കാളിയുമൊത്തുള്ള വീഡിയോ പുറത്തായതിനെത്തുടർന്നാണ് ഹോം ഗാർഡിനെ ജോലിയിൽ നിന്ന് പുറത്താക്കുന്നത്. 2019 ജൂണിലാണ് ഹോം ഗാർഡ് ജില്ലാ കമാൻഡന്റ് അദ്ദേഹത്തെ ജോലിയിൽ നിന്ന് പിരിച്ചു വിടുന്നത്.
അധാർമികമായ ലൈംഗികപ്രവൃത്തികളിൽ ഏർപ്പെട്ടതിനെത്തുടർന്നാണ് പുറത്താക്കിയതെന്നായിരുന്നു ജില്ലാ കമാൻഡന്റിന്റെ വിശദീകരണം. എന്നാൽ സുപ്രീംകോടതി വിധിയെ മറികടന്നുകൊണ്ടുള്ളതാണ് പിരിച്ചുവിടൽ നടപടിയെന്ന് അലഹബാദ് ഹൈക്കോടതി നിരീക്ഷിച്ചു.ഏതൊരു വ്യക്തിക്കും തന്റെ പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള അവകാശമുണ്ടെന്നും അത് അവരുടെ സ്വകാര്യമായ കാര്യമാണെന്നും അലഹബാദ് ഹൈക്കോടതി വ്യക്തമാക്കി.