ഒൻപത് ദിവസത്തിന് ശേഷം ജാമ്യം; കന്യാസ്ത്രീകൾ ജയിലിന് പുറത്തേക്ക്

ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകൾക്ക് ഒൻപത് ദിവസത്തിന് ശേഷം ജാമ്യം ലഭിച്ച് പുറത്തേക്ക്. ബിലാസ്പൂർ എൻഐഎ കോടതിയാണ് ഇരുവരും ജാമ്യം അനുവദിച്ചത്. കർശന വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്.
എൻഐഎ കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിടാൻ പാടില്ല, പാസ്‌പോർട്ട് കോടതിയിൽ സമർപ്പിക്കണം, ജാമ്യകാലയളവിലെ വാസസ്ഥലം എൻഐഎയെ അറിയിക്കണം തുടങ്ങിയ കർശന വ്യവസ്ഥകളാണ് കോടതി മുന്നോട്ടുവച്ചത്. കൂടാതെ, രണ്ടാഴ്ചയിൽ ഒരിക്കൽ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിൽ ഹാജരാകണം, അന്വേഷണ ഏജൻസി ആവശ്യപ്പെടുമ്പോൾ ചോദ്യം ചെയ്യലിന് ഹാജരാകണം, തെളിവുകൾ നശിപ്പിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത്, മാധ്യമങ്ങളോട് സംസാരിക്കരുത്, കേസിനെക്കുറിച്ച് പൊതുവേദികളിൽ പ്രതികരിക്കരുത് തുടങ്ങിയ നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്. 50,000 രൂപയുടെ രണ്ട് ആൾ ജാമ്യമാണ് കോടതി നിർദേശിച്ചത്.
വിധിയോട് സന്തോഷമുണ്ടെന്ന് സിസ്റ്റർ വന്ദനയുടെ സഹോദരൻ ചെറിയാൻ പ്രതികരിച്ചു. കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും, ജാമ്യം അനുവദിച്ചാൽ നിർബന്ധിത മതപരിവർത്തനം തുടരുമെന്നുമായിരുന്നു പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത്. എന്നാൽ, കേസ് നീട്ടാനാണോ കസ്റ്റഡി ആവശ്യപ്പെട്ടില്ലെന്ന് കോടതി ചോദിച്ചപ്പോൾ പ്രോസിക്യൂഷൻ മറുപടി നൽകാനാകാതെ പോയി.
Tag: Nuns released from jail on bail after nine days