ശിവശങ്കറിനെതിരെ തെളിവുകൾ നിറയെ, മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വിധി പറയും.

കൊച്ചി/ വിവാദമായ സ്വർണ്ണ കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ആയിരിക്കെ എം. ശിവശങ്കറിന്റെ
പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ ഹാജരാക്കി കേന്ദ്ര ഏജൻസികൾ ശക്തമായ നിലപാട് സ്വീകരിച്ചിരിക്കുന്ന സാഹചര്യത്തിൽ, എം. ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. സ്വർണക്കടത്തു കേസിൽ പ്രതി ചേർത്തിട്ടില്ലെങ്കിലും വാദത്തിനിടെ, ശിവശങ്കറിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഇഡി കോടതിയിൽ ഉന്നയിച്ചിരുന്നത്. ബുധനാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്നാണ് ഇഡിക്കും കസ്റ്റംസിനും ജസ്റ്റിസ് അശോക് മേനോൻ വെള്ളിയാഴ്ച കേസ് പരിഗണിച്ചപ്പോൾ നിർദേശം നൽകിയത്.
സ്വർണ്ണക്കള്ളക്കടത്തിന്‍റെ ഗൂഢാലോചനയിൽ എം ശിവശങ്കറിന് നേരിട്ട് പങ്കുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉന്നത പദവി കള്ളക്കടത്തിനായി ശിവശങ്കർ ദുരുപയോഗം ചെയ്തെന്നും, എൻഫോഴ്സ്മെന്റ് കോടതിയെ അറിയിച്ചിരുന്നതാണ്. മുൻകൂർ ജാമ്യ ഹർജി നിയമപരമായി നിലനിൽക്കില്ലെന്ന് കസ്റ്റംസും ഹൈക്കോടതിയെ അറിയിച്ചിരുന്നു. സ്വാധീന ശേഷിയുള്ള ശിവശങ്കറിനു മുൻകൂർ ജാമ്യം നൽകിയാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്ര ഏജൻസികൾ വാദിച്ചിരുന്നു. ചോദ്യം ചെയ്യലുമായി സഹകരിക്കാത്തതിനാൽ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടി വന്നേക്കാമെന്നും ഇഡി കോടതിയിൽ പറഞ്ഞിരുന്നതാണ്. സ്വർണ്ണ കള്ളക്കടത്തിൽ സ്വപ്നയെ ശിവശങ്കർ ആണ് സഹായിച്ചിരുന്നതെന്നും, ഇന്റ്ർ തമ്മിൽ പണമിടപാടുകൾ ഉണ്ടായിരുന്നു വെന്നും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരിക്കുകയാണ്. എം.ശിവശങ്കർ ആയൂർവേദ ആശുപത്രിയിൽ ചികിത്സയിലാണ്. അറസ്റ്റ് ഒഴിവാക്കാനുള്ള ശിവശങ്കറിന്റെ നാടകമായിരുന്നു ആശുപത്രി വാസമെന്നാണ് കസ്റ്റംസ് കോടതിയെ അറിയിച്ചിരിക്കുന്നത്. അറസ്റ്റ് ഉണ്ടാകുമെന്ന് ഭയന്നാണ് ശിവശങ്കർ കോടതിയെ സമീപിച്ചതെന്നും കസ്റ്റംസ് നൽകിയ മറുപടിയിൽ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ മുൻകൂർ ജാമ്യ ഹർജി നിയമപരമായി നിലനിൽക്കില്ലെന്ന് കസ്റ്റംസ് ഹൈക്കോടതിയെ അറയിച്ചിട്ടുണ്ട്.
ശിവശങ്കറിന് എതിരായ തെളിവുകൾ മുദ്ര വച്ച കവറിൽ ഇഡി കോടതിക്ക് കൈമാറിയിരുന്നു. ഇത് കൂടി പരിശോധിച്ച ശേഷം മാത്രമായിരിക്കും കോടതി ഇന്ന് വിധി പറയുക. സ്വർണക്കടത്തു കേസിൽ സ്വപ്ന സുരേഷിനും സന്ദീപ് നായർക്കും പുറമേ പി.എസ്. സരിത് ഉൾപ്പെടെ 7 പേർക്കെതിരെകൂടി കോഫെപോസ ചുമത്താൻ കസ്റ്റംസ് നടപടി ആരംഭിച്ചിട്ടുണ്ട്. ഇതിനായി കൊഫെപോസ ബോർഡിന്റെ അനുമതി തേടിയിരിക്കുകയാണ്. കെ.ടി. റമീസും റബിൻസ് കെ.ഹമീദും പട്ടികയിൽ ഉണ്ടെന്നാണ് വിവരം.