പോപ്പുലർ തട്ടിപ്പ് കേസിൽ പ്രതികൾക്ക് സോപാധിക ജാമ്യത്തിന് അവസരം

പോപ്പുലർ തട്ടിപ്പ് കേസിൽ പ്രതികൾ സമർപ്പിച്ച സോപാധിക ജാമ്യാപേക്ഷ ഹൈക്കോടതി തീർപ്പാക്കി.അറസ്റ്റിലായി 60 ദിവസം പിന്നിട്ടിട്ടും അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് കോടതിയുടെ നടപടി. ഇതോടെ പ്രതികൾക്ക് സ്വാഭാവിക ജാമ്യത്തിന് അവസരം ഒരുങ്ങി. ജാമ്യത്തിനായി വിചാരണക്കോടതിയെ സമീപിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു.
7 വർഷം വരെ തടവു ലഭിക്കാവുന്ന ഗുരുതരമല്ലാത്ത ക്രിമിനൽ കുറ്റങ്ങൾക്ക് 60 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിൽ സ്വാഭാവിക ജാമ്യത്തിന് അർഹതയുണ്ട്. ഇത് പ്രകാരം പ്രതികൾ നേരത്തെ സമർപ്പിച്ച ജാമ്യാപേക്ഷ ഇപ്പോൾ പരിഗണിക്കുമ്പോൾ 60 ദിവസമായിട്ടും കുറ്റപത്രം സമർപ്പിച്ചിട്ടില്ലെന്നാണ് പ്രതികൾക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ചൂണ്ടിക്കാട്ടിയത്. ഇന്നലെയായിരുന്നു പ്രതികൾ അറസ്റ്റിലായി 60 ദിവസം പൂർത്തിയായത്. ചില കേസുകളിൽ കുറ്റപത്രം സമർപ്പിക്കുക അത്ര പെട്ടെന്നു ചെയ്യാവുന്ന കാര്യമല്ല. കോടിക്കണക്കിന് രൂപയുടെ തട്ടിപ്പായതിനാൽ പെട്ടെന്ന് കുറ്റപത്രം കൊടുക്കാനാവില്ലെന്നും പോപ്പുലർ ഫിനാൻസ് കേസിൽ അതാണുണ്ടായതെന്നും അന്വേഷണ ഉദ്യോഗസ്ഥൻ കെ.ജി. സൈമൺ പ്രതികരിച്ചു. കേസന്വേഷണത്തിന് മറ്റു തടസ്സങ്ങൾ ഇല്ലെന്നും കേസിൽ നല്ല രീതിയിൽ അന്വേഷണം നടക്കുന്നുണ്ടെന്നും ഇക്കാര്യം കോടതിക്ക് തന്നെ ബോധ്യമുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി.