ഓക്‌സിജൻ നീക്കത്തെ തടസ്സപ്പെടുത്തുന്നത് ആരായാലും തൂക്കിലേറ്റും; ഡെൽഹി ഹൈക്കോടതി
ന്യൂ ഡെൽഹി: ഓക്‌സിജൻ നീക്കത്തെ തടസ്സപ്പെടുത്തുന്നത് ആരായാലും തൂക്കിലേറ്റുമെന്ന് ഡെൽഹി ഹൈക്കോടതി. ഓക്‌സിജൻ ക്ഷാമം പരിഹരിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മഹാരാജാ അഗ്രസെൻ ആശുപത്രി നൽകിയ ഹർജി പരിഗണിക്കുന്നതിനിടെയാണ്, ഹൈക്കോടതിയുടെ പരാമർശം.
‘ഓക്‌സിജൻ നീക്കത്തെ തടസപ്പെടുത്തുന്നത് ആരായാലും വെറുതെ വിടില്ല. കേന്ദ്രത്തിലെയോ സംസ്ഥാനത്തെയോ പ്രാദേശിക ഭരണകൂടത്തിലെയോ ഏത് ഉദ്യോഗസ്ഥരായാലും ഓക്‌സിജൻ നീക്കത്തെ തടസ്സപ്പെടുത്തിയാൽ തൂക്കിലിടും.’- ജസ്റ്റിസുമാരായ വിപിൻ സംഘി, രേഖാ പാലി എന്നിവർ അടങ്ങിയ ബെഞ്ച് പറഞ്ഞു.
480 മെട്രിക് ടൺ ഓക്‌സിജൻ ലഭിച്ചില്ലെങ്കിൽ ആരോഗ്യ സംവിധാനം തകരുമെന്ന് ഡെൽഹി സർക്കാർ കോടതിയെ അറിയിച്ചു. ഇത്രയും ഓക്‌സിജൻ എപ്പോൾ എത്തിക്കാനാവുമെന്ന് അറിയിക്കാൻ കോടതി കേന്ദ്ര സർക്കാരിനോടു നിർദേശിച്ചു.
ഓക്‌സിജൻ ക്ഷാമത്തെത്തുടർന്ന് ഡെൽഹിയിൽ കഴിഞ്ഞ രണ്ടു ദിവസമായി നിരവധി പേർ മരിച്ചിരുന്നു. കഴിഞ്ഞ ദിവസം ഗംഗാറാം ആശുപത്രിയിൽ ഇരുപത്തിയഞ്ചു പേരും ഇന്നലെ ജയ്പൂർ ഗോൾഡൻ ആശുപത്രിയിൽ ഇരുപതു പേരുമാണ് പ്രാണവായുവില്ലാതെ മരിച്ചത്.