മുത്തച്ഛനു വേണ്ടി ഓക്സിജൻ ട്വിറ്ററിലൂടെ ഓക്സിജൻ ചോദിച്ച യുവാവിനെതിരെ കേസെടുത്ത് യുപി പൊലീസ്
ലഖ്നോ: മുത്തച്ഛനു വേണ്ടി ട്വിറ്ററിലൂടെ ഓക്സിജൻ ചോദിച്ച യുവാവിനെതിരെ കേസെടുത്ത് യുപി പൊലീസ്. മനപ്പൂർവം ഭീതി പരത്താൻ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് കേസ്. സംസ്ഥാന സർക്കാറിനും ജനങ്ങൾക്കുമെതിരെ ഇയാൾ കുറ്റം ചെയ്തുവെന്നാണ് കേസെടുത്ത യു.പി പൊലീസ് വ്യക്തമാക്കുന്നത് .
തിങ്കളാഴ്ചയാണ് ശശാങ്ക് യാദവ് സോനു സൂദിനെ ടാഗ് ചെയ്ത് ട്വിറ്ററിൽ സഹായമഭ്യർഥിച്ച് ട്വീറ്റ് ചെയ്തത് . ശശാങ്ക് യാദവിന്റെ ട്വീറ്റ് സുഹൃത്തുക്കളിലൊരാളായ അങ്കിത് യാദവ് ഇത് റീട്വീറ്റ് ചെയ്യുകയും ‘ദ വയർ’ എഡിറ്റർ അർഫ ഷെർവാനിയോട് സഹായം അഭ്യർഥിക്കുകയും ചെയ്തു. ഇതിന് പിന്നാലെ ഷെർവാനി കേന്ദ്രമന്ത്രിയും അമേഠി എം.പിയുമായ സ്‌മൃതി ഇറാനിയെ ടാഗ് ചെയ്ത് ട്വീറ്റ് ചെയ്തു.
അതെ സമയം സ്‌മൃതി ഇറാനി ഉടൻ തന്നെ പ്രതികരിച്ചു . ശശാങ്കിനെ ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്നായിരുന്നു ഇറാനിയുടെ മറുപടി. ഇക്കാര്യം ജില്ലാ ഭരണകൂടത്തേയും പൊലീസിനേയും അറിയിച്ചിട്ടുണ്ടെന്നും ശശാങ്കിനെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും സ്‌മൃതി ഇറാനി അറിയിച്ചു .
ശേഷം അങ്കിത് യാദവ് സുഹൃത്തിന്റെ മുത്തച്ഛൻ മരിച്ചുവെന്ന് വയർ എഡിറ്റർ ഷെർവാനിയെ അറിയിച്ചു. തുടർന്ന് ഷെർവാനി ഇക്കാര്യം സ്‌മൃതി യെ അറിയിക്കുകയും അവർ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.
പിന്നീട് അങ്കിതിന്റെ മുത്തച്ഛന് ഓക്സിജൻ ആവശ്യമാണെന്ന് ഡോക്ടർമാർ പറഞ്ഞിട്ടില്ലെന്നും ഇത്തരം ഭീതി പരത്തുന്ന സന്ദേശങ്ങൾ പ്രചരിപ്പിക്കരുതെന്നും ആവശ്യപ്പെട്ട് അമേഠി പൊലീസ് രംഗത്തെത്തി. തുടർന്ന് ഷെർവാനി നടന്ന സംഭവങ്ങൾ പൊലീസിനെ അറിയിക്കുകയും ചെയ്തു. എന്നാൽ, ഇത് മുഖവിലക്കെടുക്കാതെ ഐ.പി.സി സെക്ഷൻ(188, 269, 505(1)) വകുപ്പുകൾ പ്രകാരം സംഭവത്തിൽ പൊലീസ് കേസെടുക്കുകയായിരുന്നുവെന്ന് ദ വയർ റിപ്പോർട്ട് ചെയ്യുന്നു.