പാലാരിവട്ടം പാലം,ഗർഡറുകളെല്ലാം അപകടത്തിൽ

കഴിഞ്ഞ ദിവസമാണ് പാലാരിവട്ടം പാലം പൊളിച്ചുപണിയാൻ സംസ്ഥാന സർക്കാരിന് അനുമതി ലഭിച്ചത്. ഡിഎംആർസിയാണ് പാലം നിർമാണ ചുമതല വഹിക്കുക. ഉദ്ഘാടനം കഴിഞ്ഞ് ഒരു വർഷത്തിനകംതന്നെ പാലത്തിന് തകർച്ച നേരിടുകയായിരുന്നു. വൻ ക്രമക്കേടുകളാണ് പാലം നിർമ്മാണത്തിൽ നടന്നിരിക്കുന്നത്. പാലത്തിന്റെ ഗർഡറുകളും അപകടത്തിലാണെന്ന റിപ്പോർട്ട് കൂടി ഇപ്പോൾ വിജിലൻസിന് ലഭിച്ചിരിക്കുന്നു. ഇന്ത്യൻ റോഡ് കോൺഗ്രസ് (ഐആർസി)യാണ് റിപ്പോർട്ട് നൽകിയിരിക്കുന്നത്. വിള്ളലിന് പുറമെ പാലം നിർമാണത്തിൽ അടിമുടി ക്രമക്കേട് നടന്നെന്നാണ് റിപ്പോർട്ടിൽ പറഞ്ഞിട്ടുള്ളത്.
ഭാരപരിശോധന നടത്തിയാൽപാലം പൊളിഞ്ഞുവീഴുമെന്നും റിപ്പോർട്ടിലുണ്ട്. പലതും സ്ഥാനം തെറ്റിയ നിലയിലുമാണ്. ഐആർസിയുടെ ഈ റിപ്പോർട്ട് സുപ്രീംകോടതിക്ക് കൈമാറിയിരുന്നു. ഇതുകൂടി പരിഗണിച്ചാണ് പാലം പൊളിച്ചുപണിയാൻ സർക്കാരിന് സുപ്രീംകോടതി അനുമതി നൽകിയത്. ഇ ശ്രീധരനും സമാനമായ റിപ്പോർട്ടായിരുന്നു സർക്കാരിന് സമർപ്പിച്ചത്.
റോഡ്, പാലം എന്നിവയുടെ സാങ്കേതികമേന്മ പരിശോധിക്കുന്ന എൻജിനിയറിങ് വിദഗ്‌ധർ അടങ്ങിയ രാജ്യത്തെ ഏറ്റവും വലിയ ഏജൻസിയാണ് ഇന്ത്യൻ റോഡ് കോൺഗ്രസ്. അലോക് പാണ്ഡി, പരൻകർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ദിവസങ്ങളെടുത്ത് പാലാരിവട്ടം പാലവും രേഖകളും വിശദമായി പരിശോധിച്ചു. വിശദമായ റിപ്പോർട്ട് വിജിലൻസിന് കൈമാറുകയായിരുന്നു. പാലം നിർമാണസമയത്ത് റോഡ്‌സ് ആൻഡ് ബ്രിഡ്‌ജസ് ഡെവലപ്‌മെന്റ് കോർപറേഷന്റെ ചുമതലയുണ്ടായിരുന്ന ഉന്നത ഉദ്യോഗസ്ഥന്റെ പങ്കിനും വിജിലൻസിന് കൂടുതൽ വിവരം ലഭിച്ചിട്ടുണ്ട്.
പാലത്തിന്റെ പൊളിച്ചുപണിയൽ അടുത്ത മേയ് മാസത്തോടുകൂടി പൂർത്തിയാക്കുമെന്ന് ഇ. ശ്രീധരൻ വ്യക്തമാക്കി കഴിഞ്ഞു. ഡിഎംആർസിയുടെ നേതൃത്വത്തിൽ പുതിയ പാലം നിർമിക്കാനുള്ള തയാറെടുപ്പുകൾ ആരംഭിച്ചുകഴിഞ്ഞു. പുനർനിർമാണം എങ്ങനെ വേണമെന്നത് സംബന്ധിച്ച രൂപരേഖ നേരത്തെതന്നെ ഡിഎംആർസി ശ്രീധരന്റെ നേതൃത്വത്തിൽ തയ്യാറാക്കിയിരുന്നു. ഊരാളുങ്കൽ ലേബർ സൊസൈസെറ്റിക്കായിരിക്കും നിർമാണച്ചുമതല. പൊളിക്കുന്നതിനാവശ്യമായ യന്ത്രസാമഗ്രികൾ ഉടൻ കൊച്ചിയിലെത്തിക്കും.സംസ്ഥാന സര്‍ക്കാരിനായി നടപ്പാക്കിയ വിവിധ പദ്ധതികള്‍ക്കായി അനുവദിച്ചതില്‍ ഡിഎംആര്‍സിയുടെ പക്കല്‍ ബാക്കിയുള്ള പണംകൊണ്ട് മേല്‍പ്പാലം പുനര്‍നിർമിക്കാനാകുമെന്ന പ്രതീക്ഷയാണ് ഇ. ശ്രീധരന്‍ പറഞ്ഞിട്ടുള്ളത് ഇത്തരത്തിൽ 17.4 കോടി രൂപ ഡിഎംആര്‍സിയുടെ അക്കൗണ്ടിലുണ്ട്. പ്രാഥമിക എസ്റ്റിമേറ്റ് പ്രകാരം 21 കോടി രൂപയോളം പാലം പുനര്‍നിര്‍മാണത്തിന് വേണ്ടിവരും.
പാലം പൊളിക്കൽ അടുത്ത ആഴ്ച തന്നെ ആരംഭിക്കാനാണ് തീരുമാനം. എട്ടുമാസമാണ് നിർമാണത്തിന് ഡിഎംആർസി കണക്കാക്കുന്ന സമയപരിധി. ഡിഎംആർസി നേരത്തെ കൊച്ചി നഗരത്തിലെ നാല് മേൽപ്പാലങ്ങൾ നിർമിച്ചിട്ടുണ്ട്. നോർത്ത് പാലം, പച്ചാളം മേൽപ്പാലം, ഇടപ്പള്ളി പാലം, എ.എൽ. ജേക്കബ് പാലം എന്നിവയാണത്. ഇവയ്ക്കായി സർക്കാർ അനുവദിച്ച തുകയിൽനിന്നും കുറഞ്ഞ തുകയ്ക്ക് പാലം നിർമാണം ഡിഎംആർസി പൂർത്തിയാക്കിയിരുന്നു. ഡിഎംആർസിയുടെ കൈവശം ഈ പാലങ്ങൾ പണിത വകയിൽ ബാക്കിവന്ന തുകയാണ് പാലാരിവട്ടം മേൽപ്പാലത്തിനായി വിനിയോഗിക്കുക.