ഗസയിൽ സമാധാനം പുലരുന്നു; വെടിനിർത്തലും ബന്ദി മോചനവും അംഗീകരിച്ച് ഇസ്രയേൽ

വെടിനിർത്തലും ബന്ദി മോചനവും ഇസ്രയേൽ അംഗീകരിച്ചു. ബന്ദി മോചനം തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ആരംഭിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ഗാസയിലെ വെടിനിർത്തൽ കരാറിന്റെ നടപ്പാക്കൽ അമേരിക്കൻ സൈന്യം നിരീക്ഷിക്കും. 200 സൈനികരെ ഉൾപ്പെടുത്തി രൂപീകരിക്കുന്ന ബഹുരാഷ്ട്ര സേനയ്ക്ക് അമേരിക്ക നേതൃത്വം നൽകും. ഈജിപ്ത്, ഖത്തർ, തുർക്കി, യുഎഇ തുടങ്ങിയ രാജ്യങ്ങളിലെ സേനാംഗങ്ങളും ഇതിനൊപ്പം ഉണ്ടാകും.
വെടിനിർത്തൽ കരാർ ലംഘിക്കപ്പെട്ടാൽ, ബഹുരാഷ്ട്ര സേന ഈജിപ്തും ഖത്തറും വഴി ഇസ്രയേലിനെയും ഹമാസിനെയും അറിയിക്കും. ഇസ്രയേൽ മന്ത്രിസഭാ യോഗത്തിൽ അമേരിക്കയുടെ പശ്ചിമേഷ്യൻ പ്രതിനിധി സ്റ്റീവ്വിറ്റ് കോഫും പ്രസിഡന്റ് ട്രംപിന്റെ മരുമകൻ ജറേഡ് കുഷ്നറും പങ്കെടുത്തു.
ആദ്യഘട്ട വെടിനിർത്തൽ ഇന്നലെയാണ് പ്രാബല്യത്തിൽ വന്നത്. ഗാസയുടെ ഭരണാധികാരം, ഹമാസിന്റെ നിരായുധീകരണം തുടങ്ങിയ വിഷയങ്ങളിൽ ഇനിയും തീരുമാനം ആവശ്യമുണ്ട്. അതേസമയം, ഗാസയിൽ നിന്ന് പിന്മാറാൻ ഇസ്രയേലിന് മേൽ അമേരിക്കയും അറബ് രാജ്യങ്ങളും സമ്മർദ്ദം ചെലുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഹമാസ് പൊതുപ്രസ്താവന പുറത്തിറക്കി. പ്രസ്താവന ടെലഗ്രാം വഴി പ്രസിദ്ധീകരിച്ചു.
കരാർ അംഗീകരിക്കാൻ മന്ത്രിസഭ ഉടൻ യോഗം ചേർക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു. എല്ലാ ബന്ദികളെയും തിരികെ എത്തിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.
Tag: Peace dawns in Gaza; Israel agrees to ceasefire and prisoner release