പേരാമ്പ്രയിലെ മർദ്ദനം; സി ഐ അഭിലാഷ് ഡേവിഡ് ആണെന്ന് ഷാഫി പറമ്പിൽ

കോഴിക്കോട് പേരാമ്പ്രയിൽ തന്നെ മർദ്ദിച്ചയാളെ തിരിച്ചറിയാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ‘എഐ ടൂളി’ന്റെ ആവശ്യമില്ലെന്ന് ഷാഫി പറമ്പിൽ എംപി പറഞ്ഞു. തന്നെ മർദ്ദിച്ചത് വടകര കൺട്രോൾ റൂം സിഐ അഭിലാഷ് ഡേവിഡ് ആണെന്ന് അദ്ദേഹം വെളിപ്പെടുത്തി. മാഫിയ ബന്ധത്തിൻ്റെ പേരിൽ 2023 ജനുവരി 16-ന് സസ്പെൻഷനിലായ ഉദ്യോഗസ്ഥനാണ് അഭിലാഷ് ഡേവിഡ്. ഇയാളെ പിരിച്ചുവിട്ടു എന്ന് വാർത്തകൾ വന്നിരുന്നെങ്കിലും പിന്നീട് ഇയാളെ ഉൾപ്പെടെ മൂന്നുപേരെ സർവീസിൽ തിരിച്ചെടുത്തതായും വഞ്ചിയൂർ സി പി എം ഏരിയ കമ്മിറ്റി ഓഫീസിലെ നിത്യസന്ദർശകനാണ് ഇയാളെന്നും ഷാഫി ആരോപിച്ചു.
ശബരിമല വിഷയം മാറ്റാനാണ് പേരാമ്പ്രയിൽ ആക്രമണം ഉണ്ടായതെന്നും, ഇത് പോലീസിൻ്റെ ആസൂത്രിതമായ അക്രമമായിരുന്നു എന്നും ഷാഫി പറമ്പിൽ പറഞ്ഞു. പോലീസിൻ്റെ കയ്യിലിരുന്ന ഗ്രനേഡ് പൊട്ടിയാണ് തനിക്ക് പരിക്കേറ്റതെന്നും അദ്ദേഹം വ്യക്തമാക്കി. സംഘർഷം ഒഴിവാക്കാനാണ് താൻ ശ്രമിച്ചത്. അതിൻ്റെ ദൃശ്യങ്ങൾ ഉണ്ട്. മർദ്ദനമേറ്റിട്ടും അവിടന്ന് ഓടിപ്പോകാതെ നിന്നത് പ്രവർത്തകരെ പിരിച്ചുവിടാൻ വേണ്ടിയായിരുന്നു.
മർദ്ദിച്ചില്ലെന്ന് പറഞ്ഞ എസ്പിക്ക് പോലും അത് മാറ്റി പറയേണ്ടി വന്നു. എഐ ടൂൾ ഉപയോഗിച്ച് ആളെ തിരിച്ചറിഞ്ഞ് നടപടിയെടുക്കുമെന്ന് പറഞ്ഞെങ്കിലും ഇതുവരെ ഒരു നടപടിയുമുണ്ടായില്ല. സിപിഎം ഇടപെടലിനെ തുടർന്നാണ് എസ്പി അന്വേഷണം നിർത്തിയതെന്നും, ഇതുവരെ മൊഴി പോലും എടുത്തില്ലെന്നും അദ്ദേഹം ആരോപിച്ചു. റൂറൽ എസ്പിയുടെ പ്രസ്താവന പുറത്തുവന്ന ശേഷമാണ് ഇടപെടലുണ്ടായത്. ഒരു ഉദ്യോഗസ്ഥൻ തന്നെയാണ് തന്നെ രണ്ടു തവണ അടിച്ചത്. മൂന്നാമത് അടിച്ചപ്പോൾ മറ്റൊരു ഉദ്യോഗസ്ഥൻ തടഞ്ഞു. അടിക്കുന്ന സമയത്ത് ഒരു സംഘർഷമോ കല്ലേറോ ഉണ്ടായിട്ടില്ല.
പോലീസിൻ്റെ കയ്യിലിരുന്ന ഗ്രനേഡ് പൊട്ടിയാണ് പരിക്കുണ്ടായത്. ഗ്രനേഡ് കയ്യിൽ വെച്ച് ഒരു കയ്യിൽ ലാത്തിയുമായി ഡിവൈഎസ്പി ഹരിപ്രസാദ് അടിക്കാൻ ശ്രമിച്ചു. പോലീസിന് ഗ്രനേഡ് എറിയാൻ അറിയില്ലെന്ന് വ്യക്തമായതോടെയല്ലേ ഗ്രനേഡ് പരിശീലനത്തിന് പിന്നാലെ കോഴിക്കോട് റൂറൽ പോലീസിന് പരിശീലനം നൽകാൻ സർക്കുലർ ഇറക്കിയതെന്നും, ഗ്രനേഡ് എറിയേണ്ടത് ആൾക്കൂട്ടത്തിൻ്റെ ഇടയിലേക്കല്ലെന്നും ഷാഫി പറഞ്ഞു.
കൊള്ളയുടെ പങ്കുപറ്റിയ സർക്കാരാണിതെന്നും, മന്ത്രിമാർക്ക് ഉൾപ്പെടെ ശബരിമല വിഷയത്തിൽ പങ്കുള്ളതിനാലാണ് ദേവസ്വം ബോർഡ് പിരിച്ചുവിടാത്തെതെന്നും അദ്ദേഹം ആരോപിച്ചു. അയ്യപ്പൻ്റെ പൊന്നുരുക്കി ജീവിക്കാൻ തീരുമാനിച്ചവരുടെ കഥകൾ പുറത്തുവരുന്നുണ്ട്. ശബരിമലയിൽ നടന്ന സ്വർണ്ണക്കൊള്ള വിശ്വാസികളും അവിശ്വാസികളും ക്ഷമിക്കില്ല. ഇത് മറച്ചുവെക്കാനാണ് പേരാമ്പ്രയിൽ പോലീസ് ക്രൂരത അരങ്ങേറിയതെന്നും ഷാഫി പറഞ്ഞു. നിയമ പോരാട്ടം തുടരുമെന്നും തെളിവുകൾ പാർലമെൻ്റ് പ്രിവിലേജ് കമ്മിറ്റിക്ക് കൈമാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുസ്ലിം ലീഗ് നേതാവ് പാറക്കൽ അബ്ദുള്ള, ആർ എം പി സംസ്ഥാന സെക്രട്ടറി എൻ വേണു എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Tag: Perambra assault; Shafi Parambil says CI Abhilash David