ഡെൽഹിയിൽ ഓക്‌സിജൻ ക്ഷാമം രൂക്ഷം: ആറ് മുതൽ പന്ത്രണ്ട് മണിക്കൂർ വരെ ഉപയോഗിക്കാനുള്ളള ഓക്‌സിജൻ മാത്രം; ഡെൽഹി ആരോഗ്യമന്ത്രി
ന്യൂ ഡെൽഹി: സംസ്ഥാനത്ത് ഓക്‌സിജൻ ക്ഷാമം ഇനിയും പരിഹരിക്കാനായിട്ടില്ലെന്ന് ഡെൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിൻ. ഡെൽഹിയിലെ പല ആശുപത്രികളിലും 6 മുതൽ 12 മണിക്കൂർ വരെ ഉപയോഗിക്കാനുള്ള ഓക്‌സിജനേ ഉള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഐസിയു കിടക്കകളുടെ കാര്യത്തിലും പ്രശ്‌നമുണ്ട്.
പല ആശുപത്രികളിലും ആറ് മുതൽ എട്ട്, പത്ത് മണിക്കൂർ വരെ ഉപയോഗിക്കാനുള്ള ഓക്‌സിജനേയുള്ളൂ. പ്രതിസന്ധിഘട്ടത്തിലല്ലെന്ന് പറയാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. ”കഴിഞ്ഞ രാത്രി വലിയ പ്രശ്‌നമുണ്ടായി. കഴിഞ്ഞ ദിവസം നൽകിയതിൽ നിന്ന് ഏകദേശം നൂറ് മെട്രിക് ടൺ അധികം ഓക്‌സിജൻ നൽകാൻ കേന്ദ്രം തയ്യാറായിട്ടുണ്ട്. നേരത്തെ 378 മെട്രിക് ടണ്ണായിരുന്നു. ഇപ്പോൾ 480 മെട്രിക് ടണ്ണായി വർധിപ്പിച്ചു. അതേസമയം നേരത്തെ അനുവദിച്ച 378 മെട്രിക് ടൺ ഇതുവരെ എത്തിയിട്ടില്ല. പ്രതിസന്ധിയുടെ കാരണം ഇതാണെന്ന് അദ്ദേഹം പറഞ്ഞു.
7,000 കിടക്കകളാണ് സംസ്ഥാന സർക്കാർ കേന്ദ്രത്തിൽ നിന്ന് ആവശ്യപ്പെട്ടത്. അതിൽ 2,000 ഇതുവരെ ലഭിച്ചു. ഐസിയു ബെഡിലും ക്ഷാമമുണ്ട്. 700-80 ഐസിയു ബെഡ് കേന്ദ്ര സർക്കാർ നൽകുമെന്ന് കരുതുന്നുവെന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ ഡെൽഹിയിൽ 1.39 ശതമാനം മരണനിരക്കാണ് ഉള്ളത്. ഡെൽഹിയിലെ പോസിറ്റിവിറ്റി നിരക്ക് 31.28 ശതമാനമായിട്ടുണ്ട്.