വിലക്കയറ്റം; രാജ്യത്തെ ഇന്ധന ഉപഭോഗം കുറഞ്ഞതായി റിപ്പോർട്ടുകൾ

ന്യൂ ഡെൽഹി: രാജ്യത്തെ ഇന്ധന ഉപഭോഗം കുറഞ്ഞതായി റിപ്പോർട്ടുകൾ. സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ ഉപഭോഗമാണ് ഫെബ്രുവരിയിൽ രേഖപ്പെടുത്തിയത്. വിലക്കയറ്റമാണ് ഉപഭോഗം കുറയാൻ കാരണമെന്നാണ് നിഗമനം.
17.21 ദശലക്ഷം ടൺ ഇന്ധനമാണ് ഫെബ്രുവരിയിലെ ഉപഭോഗം. 4.9 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്. പെട്രോളും ഡീസലും ഉപഭോഗം കുറഞ്ഞുവെന്ന് പെട്രോളിയം ആന്റ് നാചുറൽ ഗ്യാസ് മന്ത്രാലയത്തിന് കീഴിലുള്ള പെട്രോളിയം പ്ലാനിങ് ആന്റ് അനാലിസിസ് സെൽ റിപ്പോർട്ട് പറയുന്നു.
ഡീസലിന്റെ ഉപഭോഗം 8.55 ശതമാനം കുറഞ്ഞു. 6.55 ദശലക്ഷം ടൺ ഡീസലാണ് വിറ്റഴിക്കപ്പെട്ടത്. 2.4 ദശലക്ഷം ടൺ പെട്രോളും വിറ്റു. പെട്രോളിന്റെ വിൽപ്പന 6.5 ശതമാനം കുറഞ്ഞു. നാഫ്തയുടെ വിൽപ്പനയിൽ മാറ്റമുണ്ടായില്ല. റോഡ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന ബിറ്റുമിന്റെ വിൽപ്പന 11 ശതമാനം കുറഞ്ഞു. എൽപിജി വിൽപ്പന ഫെബ്രുവരിയിൽ 7.6 ശതമാനം ഉയരുകയും ചെയ്തു.
കഴിഞ്ഞ മാസം വലിയ വർധനയാണ് ഇന്ധനവിലയിൽ ഉണ്ടായത്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില വർധിച്ചതോടെ ഉടനെയൊന്നും വില കുറഞ്ഞേക്കില്ല. ക്രൂഡ് ഓയിൽ ഉൽപാദനം വർധിപ്പിക്കണമെന്ന ആവശ്യം ഒപെക് രാജ്യങ്ങൾ തള്ളിയിരുന്നു.