സംസ്ഥാനത്തെ പ്രധാന മെഡിക്കല്‍ കോളേജുകളിൽ പ്ലാസ്മ ബാങ്ക് സജ്ജമാക്കുന്നു.

സംസ്ഥാനത്തെ എല്ലാ മെഡി.കോളേജുകളിലേക്കും പ്ലാസ്മ ചികിത്സ വ്യാപിപ്പിക്കുന്നു. പ്രധാനപ്പെട്ട എല്ലാ മെഡിക്കല്‍ കോളേജുകളിലും പ്ലാസ്മ ബാങ്ക് ഇതിനായി സജ്ജമാക്കും. ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചറാണ് ഇക്കാര്യം അറിയിച്ചത്.
ഗുരുതരാവസ്ഥയില്‍ ഉള്ള രോഗികളില്‍ പോലും പ്ലാസ്മ ചികിത്സ വിജയകരമാണെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. ഇതുവരെ പ്ലാസ്മ ചികിത്സ നല്‍കിയ 90 ശതമാനം പേരേയും രക്ഷിക്കാനായെന്നും ശൈലജ ടീച്ചര്‍ കൂട്ടിച്ചേര്‍ത്തു. മലപ്പുറത്തെ മഞ്ചേരി മെഡിക്കല്‍ കോളേജിലാണ് സംസ്ഥാനത്ത് ആദ്യമായി പ്ലാസ്മ ബാങ്ക് തുടങ്ങിയത്. കൊവിഡ് രോഗമുക്തരായ 21 പേരാണ് ഇവിടെ പ്ലാസ്മ നല്‍കാനുള്ള സന്നദ്ധത അറിയിച്ചത്. ഇതില്‍ പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു. കഴിഞ്ഞ ദിവസം വയനാട്ടിലെ മാനന്തവാടി ജില്ലാ ആശുപത്രിയിലും പ്ലാസ്മ ബാങ്ക് പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. രോഗമുക്തരായ ഒന്‍പത് പേര്‍ പ്ലാസ്മ ബാങ്കിലേക്ക് രക്തം നല്‍കാനായി എത്തി.