ഇന്ത്യയെയും, ഇന്ത്യൻ തേയിലയെയും അപകീർത്തിപ്പെടുത്താൻ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി

ഗുവാഹത്തി: ഇന്ത്യയെയും, ഇന്ത്യൻ തേയിലയെയും അപകീർത്തിപ്പെടുത്താൻ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തരം നടപടികൾക്ക് പിന്നിൽ പ്രവർത്തിക്കുന്ന രാഷ്ട്രീയ പാർട്ടികളിൽ നിന്ന് ഉത്തരം തേടുമെന്ന് അദ്ദേഹം പറഞ്ഞു. അസമിലെ പൊതുപരിപാടിയിലാണ് പ്രധാനമന്ത്രിയുടെ പരാമർശം.
“ചായയ്ക്ക് പേരുകേട്ട ഇടമാണ് അസം. പ്രത്യേകിച്ച് സോണിത്പുരിലെ ചുവന്ന ചായ, എനിക്ക് വ്യക്തിപരമായി അറിവുള്ളതാണ്. സംസ്ഥാനത്തെ പ്രശസ്തമായ ഉത്പന്നം ഇല്ലാതാക്കനുള്ള ശ്രമം നടക്കുകയാണ്”, മോദി പറഞ്ഞു. ഇന്ത്യയ്ക്ക് പുറത്തുള്ള ചിലർ ഇന്ത്യയുടെ തേയിലയെയും അതുമായി ബന്ധപ്പെട്ട രാജ്യത്തിന്റെ പ്രതിച്ഛായയെയും അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് വെളിപ്പെടുത്തുന്ന ചില രേഖകൾ പുറത്തുവന്നിട്ടുണ്ട്. ഓരോ തേയിലത്തോട്ടങ്ങളും, ഓരോ തേയിലത്തൊഴിലാളികളും ഗൂഢാലോചനക്കാരുടെ പിന്നിലുള്ള രാഷ്ട്രീയ പാർട്ടികളിൽ നിന്ന് ഉത്തരം തേടും– അദ്ദേഹം പറഞ്ഞു.
തോട്ടം തൊഴിലാളികളുടെ ക്ഷേമപദ്ധതിക്കായി 1,000 കോടി രൂപ വകയിരുത്തിയതിനെ പരാമർശിച്ചുകൊണ്ടാണ് പ്രധാനമന്ത്രി ഗൂഢാലോചനയെക്കുറിച്ച് പറഞ്ഞത്. മൂന്ന് വർഷത്തിനിടെ വടക്കുകിഴക്കൻ സംസ്ഥാനത്തെ റോഡ് പദ്ധതികൾക്കായി ധനമന്ത്രി നിർമ്മല സീതാരാമൻ 34,000 കോടി രൂപ വകയിരുത്തിയെന്നും പ്രധാനമന്ത്രി പറഞ്ഞു. ബിശ്വനാഥിലെയും ചരൈദിയോയിലെയും രണ്ടു മെഡിക്കൽ കോളജുകൾക്ക് മോദി തറക്കല്ലിട്ടു. ‘അസോം മാള’ എന്ന ദേശീയപാത വികസന പദ്ധതിക്കും തുടക്കം കുറിച്ചു.