മകന്റെ മുന്‍ ഭാര്യ ഐശ്വര്യ റായിയുടെ സഹോദരിക്ക് സീറ്റ് നല്‍കി ലാലു

തന്റെ മൂത്ത മകൻ തേജ് പ്രതാപ് യാദവിന്റെ വിവാഹമോചന വിവാദത്തിനും തുടർന്ന് കുടുംബത്തിനും മരുമകൾക്കും നേരിടേണ്ടി വന്ന അപമാനത്തിനും പ്രായശ്ചിത്തമായി ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ് എടുത്ത നീക്കം രാഷ്ട്രീയ വൃത്തങ്ങളിൽ ശ്രദ്ധേയമായി. തേജ് പ്രതാപിന്റെ മുൻഭാര്യയായ ഐശ്വര്യ റായിയുടെ സഹോദരി ഡോ. കരിഷ്മ റായിയെ സരൺ ജില്ലയിലെ പ്രമുഖ പാർസ മണ്ഡലത്തിൽ ആർജെഡി സ്ഥാനാർത്ഥിയായി തെരഞ്ഞെടുത്തതാണ് ആ നീക്കം.
തേജ് പ്രതാപ്–ഐശ്വര്യ വിവാഹമോചനത്തിന് ശേഷം, ഐശ്വര്യയുടെ പിതാവും ലാലുവിന്റെ അടുപ്പക്കാരനുമായ മുൻമന്ത്രി ചന്ദ്രിക റായിയുമായുള്ള ബന്ധം തളർന്നിരുന്നു. ഈ ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമവുമാണ് ലാലുവിന്റെ പുതിയ നീക്കത്തിന് പിന്നിലെന്നാണ് രാഷ്ട്രീയ വിലയിരുത്തൽ.
സരൺ ജില്ലയിൽ ലാലു കുടുംബം വർഷങ്ങളായി ശക്തമായ രാഷ്ട്രീയ സ്വാധീനം പുലർത്തി വരികയാണ്. എന്നാൽ തേജ് പ്രതാപ്–ഐശ്വര്യ ബന്ധത്തിലെ തകർച്ച ആർജെഡിയുടെ ആഭ്യന്തര രാഷ്ട്രീയത്തിലും പ്രതിഫലിച്ചിരുന്നു. മകളുടെ നീതി വേണ്ടി രാഷ്ട്രീയമായും നിയമപരമായും പോരാടുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് ചന്ദ്രിക റായ് പാർട്ടി വിട്ടിരുന്നു.
ഒരു വർഷം മുൻപ് തേജ് പ്രതാപ് തന്റെ ഫേസ്ബുക്ക് പേജിൽ “12 വർഷമായി പ്രണയത്തിലാണെന്ന്” വെളിപ്പെടുത്തി ഒരു യുവതിയോടൊപ്പമുള്ള ചിത്രം പങ്കുവെച്ചതോടെ വലിയ വിവാദങ്ങൾ പൊട്ടിപ്പുറപ്പെട്ടിരുന്നു. പിന്നീട് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. പിന്നാലെ പോസ്റ്റ് നീക്കം ചെയ്യുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് ലാലു പ്രസാദ് യാദവ് ഐശ്വര്യയുടെ കുടുംബത്തോടുള്ള ബന്ധം പുനഃസ്ഥാപിക്കാൻ ശ്രമിച്ചത്.
അതേസമയം, തേജ് പ്രതാപ് യാദവ് സ്വന്തം പാർട്ടിയായ ജനശക്തി ജനതാദളിന്റെ സ്ഥാനാർത്ഥിയായി മഹുവ മണ്ഡലത്തിൽ നാമനിർദേശ പത്രിക സമർപ്പിച്ചു.
Tag: Lalu gives seat to son’s ex-wife Aishwarya Rai’s sister