Kerala NewsLatest News

യുവതിക്ക് ക്രൂര പീഡനമേറ്റെന്ന് മനസിലായത് ചാനലുകളില്‍ വാര്‍ത്ത വന്നതിന് ശേഷം; മാര്‍ട്ടിനെ പിടികൂടാന്‍ വൈകിയതില്‍ ശ്രദ്ധക്കുറവുണ്ടായെന്ന് പൊലീസ്

​കൊച്ചി: ഫ്ലാറ്റില്‍ യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതി മാര്‍ട്ടിന്‍ ജോസഫിന്‍റെ സാമ്ബത്തിക സ്രോതസ് പരിശോധിക്കുമെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ എച്ച്‌ നാ​ഗരാജു. ജില്ലയിലെ വീടുകളില്‍ ഇത്തരത്തില്‍ പീഡനങ്ങള്‍ നടക്കുന്നുണ്ടോ എന്നു റസിഡന്‍റ്സ് അസോസിയേഷന്‍റെ സഹായത്തോടെ പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതിയെ പിടികൂടാന്‍ വൈകിയതില്‍ പൊലീസിന് ശ്രദ്ധക്കുറവ് ഉണ്ടായിട്ടുണ്ട്. യുവതിക്ക് ക്രൂര പീഡനം ഏറ്റെന്ന് മനസിലായത് ചാനലുകളില്‍ വാര്‍ത്ത വന്നതിന് ശേഷം മാത്രമാണ്. അതുകൊണ്ടാണ് പ്രതിയെ പിടികൂടാന്‍ വൈകിയത്. എങ്കിലും കേസ് എടുത്ത ഉടനെ പ്രതിക്കെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. പരാതി ലഭിച്ചിട്ടും നടപടി എടുക്കാന്‍ വൈകിയോ എന്ന കാര്യം പരിശോധിക്കും. പ്രതിയെ ഭയന്ന് യുവതി പരാതി നല്‍കാന്‍ ആദ്യം വിസമ്മതിച്ചു. പ്രതിയുടെ ജീവിതസാഹചര്യം സംശയകരമാണ്. യുവതിയുടെ കൈയില്‍ നിന്നും പ്രതി അഞ്ചു ലക്ഷം രൂപയും വാങ്ങിയിട്ടുണ്ടെന്നും കമ്മിഷണര്‍ പറഞ്ഞു.

പ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ച മൂന്നു പേര്‍ കൂടി പിടിയിലായിട്ടുണ്ട്. സുഹൃത്തുക്കളായ ധനേഷ്, ശ്രീരാഗ്, ജോണ്‍ ജോയ് എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച വാഹനങ്ങളും പിടിച്ചെടുത്തു. പ്രതികള്‍ക്കെതിരെ കഞ്ചാവ് കേസും നിലവിലുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

യുവതിയെ കൊച്ചിയിലെ ഫ്ലാറ്റില്‍ ക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതി മാര്‍ട്ടിന്‍ ജോസഫിനെ കഴിഞ്ഞ ദിവസം രാത്രിയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കണ്ണൂര്‍ സ്വദേശിനിയായ യുവതിക്ക് പ്രതി മാര്‍ട്ടിന്‍ ജോസഫ് പുലിക്കോട്ടിലില്‍ നിന്ന് നേരിടേണ്ടി വന്നത് ക്രൂരപീഡനമാണ്. എറണാകുളത്ത് ജോലി ചെയ്യുമ്ബോഴാണ് ഇരുവരും പരിചയപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം ലോക്ക്‌ഡൗണ്‍ സമയത്ത് കൊച്ചിയില്‍ കുടുങ്ങിയപ്പോഴാണ് മാര്‍ട്ടിനൊപ്പം യുവതി താമസിക്കാന്‍ തുടങ്ങിയത്. മാര്‍ട്ടിന്‍റെ കൊച്ചി മറൈന്‍ ഡ്രൈവിലെ ഫ്ലാറ്റിലായിരുന്നു താമസം.

കഴിഞ്ഞ മാര്‍ച്ചിലാണ് യുവതി ദേഹത്ത് ഗുരുതര പരിക്കുകളുമായി മാര്‍ട്ടിനുമൊത്ത് താമസിച്ചിരുന്ന ഫ്ലാറ്റില്‍ നിന്ന് രക്ഷപ്പെട്ടോടി പൊലീസില്‍ പരാതി നല്‍കുന്നത്. എന്നാല്‍ അന്ന് മുതല്‍ കേസെടുത്തെങ്കിലും പ്രതിയെ പിടികൂടാതെ പൊലീസ് ഒളിച്ചുകളിച്ചു. ഒടുവില്‍ യുവതിക്ക് നേരിടേണ്ടി വന്ന പീഡനങ്ങളുടെ ചിത്രങ്ങളടക്കം പുറത്തുവന്നപ്പോഴാണ് പൊലീസ് അനങ്ങിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button