ഇനി അഭിനയ രംഗത്തേയ്ക്ക്: ചുവട് മാറ്റിപിടിക്കാൻ ശ്രേയാ ഘോഷാൽ

മികച്ച പിന്നണി ഗായിക ശ്രേയാ ഘോഷാൽ അഭിനയരംഗത്തേക്ക് ചുവടുവയ്ക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. 2002-ൽ പുറത്തിറങ്ങിയ സഞ്ജയ്ലീലാ ബൻസാലിയുടെ ദേവദാസ് എന്ന ചിത്രത്തിലൂടെയാണ് ശ്രേയാ ഘോഷാൽ ബോളിവുഡിൽ അരങ്ങേറിയത്.
ഒരു സംഗീത റിയാലിറ്റി ഷോയിൽ ശ്രേയയുടെ പാട്ട് കണ്ട് ഇഷ്ടമായ ബൻസാലിയുടെ അമ്മയാണ് മകനോട് ശ്രേയയ്ക്ക് ഒരവസരം നൽകാനാവശ്യപ്പെടുന്നത്. ഐശ്വര്യാ റായ് അവതരിപ്പിച്ച പാറോയ്ക്ക് ഒരു പുതുസ്വരം തേടി നടന്നിരുന്ന ബൻസാലിക്കും ശ്രേയയുടെ പാട്ട് ഇഷ്ടമായി.
ദേവദാസിൽ ശ്രേയ പാടിയത് അഞ്ച് പാട്ടുകൾ. ആദ്യ ചിത്രത്തിൽത്തന്നെ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരവും ഫിലിം ഫെയർ പുരസ്കാരവും സ്വന്തമാക്കി. നാല് ദേശീയ പുരസ്കാരങ്ങളും ആറ് ഫിലിം ഫെയർ പുരസ്കാരങ്ങളും കേരള, തമിഴ്നാട്സംസ്ഥാന പുരസ്കാരങ്ങളും ശ്രേയ നേടിയിട്ടുണ്ട്. അമൽ നീരദ് സംവിധാനം ചെയ്ത ബിഗ് ബിയിൽ അൽഫോൺസ് ജോസഫിന്റെ സംഗീതത്തിൽ വിടപറയുകയാണോയെന്ന ഗാനം പാടിക്കൊണ്ടാണ് മലയാളത്തിലെ അരങ്ങേറ്റം.
ശ്രേയ അഭിനയത്തുടക്കം കുറിക്കുന്ന ചിത്രമൊരുങ്ങുന്നത് ബോളിവുഡിലാണെന്നും ഏറെ വൈകാതെ ചിത്രത്തിന്റെ പ്രഖ്യാപനമുണ്ടാകുമെന്നുമാണ് സൂചന. ബംഗാളിയിൽ മുന്നൂറിലധികവും ഭോജ്പുരിയിൽ നൂറോളവും ഹിന്ദിയിൽ ആയിരത്തോളവും കന്നഡയിൽ മുന്നൂറോളവും ഉറുദുവിൽ പന്ത്രണ്ടും തെലുങ്കിൽ ഇരുന്നൂറ്റിഅമ്ബതിലധികവും തമിഴിൽ ഇരുന്നൂറോളവും പഞ്ചാബിയിൽ ഇരുപത്തിയഞ്ചിലധികവും മറാത്തിയിൽ എഴുപതോളവും സിനിമാഗാനങ്ങൾ ഇതിനകം പാടിക്കഴിഞ്ഞ ശ്രേയാ ഘോഷാൽ മലയാളത്തിൽ നൂറിലധികം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.