കോവിഡില്‍ നിന്ന് ജയിലാണ് സേഫ്; കാലാവധി കഴിഞ്ഞിട്ടും ജയില്‍പ്പുള്ളികള്‍ പുറത്ത് പോകുന്നില്ല
ഇന്ത്യയില്‍ കോവിഡിന്‍റെ രണ്ടാം തരംഗം പതുക്കെ ശക്തി കുറയുകയാണ്. എങ്കിലും അതിന്‍റെ ഭീതിയില്‍ നിന്നും ഇപ്പോഴും രാജ്യത്തെ ജനങ്ങള്‍ മുക്തരായിട്ടില്ല എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. കോവിഡ് സാഹചര്യത്തില്‍ പ്രത്യേക പരോള്‍ അനുവദിച്ചിട്ടും ജയില്‍ വിട്ടു പോകാന്‍ തടവുപുള്ളികള്‍ മടി കാണിക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ ജയിലുകളിലെ തടവുപുള്ളികളുടെ എണ്ണം കുറക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു.
ഇതിന്‍റെ അടിസ്ഥാനത്തില്‍ മഹാരാഷ്ട്രയിലെ 46 ജയിലുകളില്‍ നിന്ന് മാത്രമായി 10,000ത്തോളം തടവുകാരാണ് അടിയന്തര പരോളില്‍ പുറത്തിറങ്ങിയത്. എന്നാല്‍, ഇപ്പോള്‍ പല തടവുപുള്ളികള്‍ക്കും ജയിലിന് പുറത്തേക്ക് പോകാന്‍ താല്‍പര്യമില്ല. 26 തടവുകാര്‍ അടിയന്തര പരോള്‍ നിരസിച്ചിരിക്കുകയാണെന്നാണ് അധികൃതര്‍ പറയുന്നത്. തടവുകാരെ പരോളില്‍ പോകാന്‍ നിര്‍ബന്ധിക്കരുതെന്ന് കഴിഞ്ഞ മാസം ബോംബെ ഹൈകോടതി ജയില്‍ വകുപ്പിന് നിര്‍ദേശം നല്‍കിയിരുന്നു.
യു.പിയില്‍ ഒമ്ബത് ജയിലുകളിലെ 21 തടവുകാര്‍ തങ്ങള്‍ക്ക് പരോള്‍ വേണ്ടെന്നും പുറത്തുപോകുന്നതിനെക്കാള്‍ നല്ലത് ജയിലാണെന്നും എഴുതി നല്‍കിയിരിക്കുകയാണ്. ജയിലില്‍ കൃത്യമായ ഭക്ഷണം, ആരോഗ്യ പരിശോധനകള്‍, മറ്റ് സൗകര്യങ്ങള്‍ എന്നിവയെല്ലാം തടവുകാര്‍ക്ക് ലഭിക്കുന്നുണ്ട്. പുറത്തിറങ്ങിയാല്‍ ഇതൊന്നും ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഇതാണ് പലരും പുറത്തുപോകാന്‍ മടി കാണിക്കുന്നതിന് പിന്നിലെന്ന് ജയില്‍ അധികൃതര്‍ പറയുന്നു.
കേരളത്തിലും ജയിലുകളില്‍ കോവിഡ് വ്യാപനമുള്ള സാഹചര്യത്തില്‍ ആവശ്യപ്പെടുകയാണെങ്കില്‍ അര്‍ഹതയുള്ള തടവുകാര്‍ക്ക് രണ്ടാഴ്ച പരോള്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, ക്രൂരമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട് ശിക്ഷ അനുഭവിക്കുന്നവര്‍ക്ക് പരോള്‍ അനുവദിക്കില്ലെന്നാണ് അധികൃതര്‍ പറയുന്നത്.