യുഡിഎഫിന് ഒപ്പമെന്നുറച്ച് പിവി അൻവർ; “പിണറായി വിജയൻ കേരളത്തിന് ഭീഷണി”

എന്തുത്യാഗം സഹിച്ചും യുഡിഎഫിനൊപ്പമെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്ന് മുൻ എം.എൽ.എയും തൃണമൂൽ കോൺഗ്രസ് നേതാവുമായ പി.വി. അൻവർ വ്യക്തമാക്കി. കണ്ണൂരിലെ ബ്രോഡ് ബീൻ ഹാളിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“യുഡിഎഫിന് പിന്തുണയ്ക്കാൻ തൃണമൂൽ കോൺഗ്രസിന് യാതൊരു നിബന്ധനയും ഇല്ല. പിണറായി വിജയനെ തടയാൻ വേണ്ടത് എന്തായാലും ചെയ്യും. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിനുള്ളിലെ സമീപനം ഇപ്പോഴില്ല. സതീശനേക്കാൾ വലിയ ഭീഷണി പിണറായി വിജയനാണ്,” അൻവർ പറഞ്ഞു.
പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാർ ഒപ്പിട്ടത്, പിണറായി വിജയന്റെ കുടുംബത്തെ കേസുകളിൽ നിന്ന് രക്ഷിക്കാനായിട്ടാണെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു. “മുഖ്യമന്ത്രിയുടെ നിർബന്ധത്തിലാണ് ഒപ്പിട്ടത്. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി തന്നെ മുമ്പ് എൻ.ഇ.പി.യെ വിമർശിച്ചവർ ആണല്ലോ. ഇനി അതിൽ എന്താണ് കുഴപ്പം എന്ന് ചോദിക്കുന്നത് എന്തിന്? ബഡ്ജറ്റിന്റെ ഒരു ശതമാനവും കിട്ടാത്ത പദ്ധതിക്ക് വേണ്ടി മതേതരത്വം തൂക്കിവിൽക്കുകയാണ് പിണറായി സർക്കാർ,” അൻവർ വിമർശിച്ചു.
അമിത് ഷായുമായി മുഖാമുഖം കൂടിയതും അദ്ദേഹം ചൂണ്ടിക്കാട്ടി: “പിണറായി വിജയൻ അമിത് ഷായുടെ സത്കാരം സ്വീകരിക്കാൻ തന്നെയാണ് അദ്ദേഹത്തിന്റെ വസതിയിൽ പോയത്. ബി.ജെ.പി–പിണറായി ബന്ധത്തിന്റെ തെളിവാണ് പി.എം. ശ്രീയിൽ വെച്ച ഒപ്പ്,” അൻവർ ആരോപിച്ചു.
വരാനിരിക്കുന്ന തദ്ദേശസ്വയംഭരണവും നിയമസഭാ തിരഞ്ഞെടുപ്പിലും യുഡിഎഫിന് അനുകൂലമായ നിലപാട് തൃണമൂൽ കോൺഗ്രസ് സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. “പി.എം. ശ്രീ വിഷയത്തിൽ സിപിഐ എങ്ങനെ പ്രതികരിക്കും എന്ന് 27ന് വ്യക്തമായാൽ, അതിന് ശേഷം ഞങ്ങളും പ്രതികരിക്കുമെന്ന്” അൻവർ കൂട്ടിച്ചേർത്തു.
Tag: PV Anwar confirms support for UDF; “Pinarayi Vijayan is a threat to Kerala”



