രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഓഫീസിലെത്തി; മണ്ഡലത്തിൽ സജീവമാകും
ഇനി മണ്ഡലത്തിൽ ഉണ്ടാവുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ അറിയിച്ചു

പാലക്കാട്: ആരോപണങ്ങൾക്കും വിവാദങ്ങൾക്കും പിന്നാലെ 38 ദിവസത്തിന് ശേഷം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഓഫീസിലെത്തി. എംഎൽഎ ഓഫീസിൽ രാഹുലിനുനേരെ പ്രതിഷേധമുണ്ടായില്ല. രാഹുലിനെ ഓഫീസിൽ വെച്ച് ഷാൽ അണിയിച്ചാണ് പ്രവര്‍ത്തകരിലൊരാള്‍ സ്വീകരിച്ചത്. എംഎൽഎ ഓഫീസിൽ വെച്ച് നിവേദനങ്ങളും രാഹുൽ വാങ്ങി. ആരോപണങ്ങളെ തുടർന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദവിയിൽനിന്ന് രാജിവെക്കുകയും കോൺഗ്രസ് പാർലമെന്ററി പാർട്ടിയിൽനിന്നും പുറത്താക്കപ്പെടുകയും ചെയ്തതിന് പിന്നാലെ 38 ദിവസത്തിന് ശേഷമാണ് രാഹുൽ സ്വന്തം മണ്ഡലത്തിൽ എത്തുന്നത്.
ഇനി മണ്ഡലത്തിൽ ഉണ്ടാവുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ അറിയിച്ചു. വിശദമായി സംസാരിക്കാം. എല്ലാം അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. വാർത്തകളൊക്കെ. പരിപാടികളെ കുറിച്ച് സാധാരണഗതിയിൽ അറിയിക്കാറുള്ളതുപോലെ എല്ലാകാര്യങ്ങളും അറിയിക്കും. പ്രതിഷേധങ്ങളോട് ഒരുകാലത്തും നിഷേധാത്മക നിലപാടില്ല. പ്രതിഷേധങ്ങൾ ഒരുപാട് നടത്തിയ ആളാണ് ഞാൻ. പ്രതിഷേധം നടക്കട്ടേ. അതിൽബുദ്ധിമുട്ടില്ലെന്നും രാഹുൽ പറഞ്ഞു. പാലക്കാട് ഇനി കാണുമോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന്, കാണാതിരിക്കാൻ എന്തെങ്കിലും കാരണം ഉണ്ടോ എന്നും അദ്ദേഹം മറുപടി നൽകി. വിശദമായി തന്നെ സംസാരിക്കും. വരും ദിവസങ്ങളിൽ കാണാം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഹുലിന്റെ വരവിനു മുന്നോടിയായി ഇന്ന് രാവിലെ തന്നെ എംഎൽഎ ഓഫീസ് തുറന്നിരുന്നു. ഓഫീസിലെത്തിയ രാഹുലിനെ പ്രവർത്തകർ സ്വീകരിച്ചു. നിവേദനങ്ങൾ വാങ്ങിയ അദ്ദേഹം പ്രവർത്തകരുമായി സംസാരിക്കുകയും ചെയ്തു. സ്വകാര്യ കാറിൽ എംഎൽഎ ബോർഡ് വെച്ചെത്തിയ രാഹുൽ അന്തരിച്ച കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സേവ്യറിന്റെ വീട്ടിലെത്തി അനുശോചനം അറിയിച്ചിരുന്നു. തുടർന്ന് അന്തരിച്ച കോണ്ഡഗ്രസ് നേതാവ് പി ജെ പൗലോസിന്റെ മണ്ണാർക്കാട്ടെ വീട്ടിലും സന്ദർശനം നടത്തിയ. രാഹുൽ എത്തുന്നതിനെ തുടർന്ന് പ്രതിഷേധം ഉണ്ടായേക്കാമെന്ന് കണക്കിലെടുത്ത് ഓഫീസിന് മുന്നിൽ കനത്ത പൊലീസ് സുരക്ഷ ഒരുക്കിയിരുന്നു.