സോളാർ തട്ടിപ്പ് കേസിൽ സരിത എസ് നായർ അറസ്റ്റിൽ
തിരുവനന്തപുരം: സോളാർ തട്ടിപ്പ് കേസിൽ സരിത എസ്. നായർ അറസ്റ്റിൽ. ഇന്ന് പുലർച്ചെ തിരുവനന്തപുരത്തുനിന്നും കോഴിക്കോട് കസബ പോലീസാണ് അറസ്റ്റ് ചെയ്തത്. കോടതിയുടെ അറസ്റ്റ് വാറൻറിനെ തുടർന്നാണ് നടപടി.
കേസിൽ തുടർച്ചയായി ഹാജരാകാതിരുന്നതിനെ തുടർന്ന് കോഴിക്കോട് ജുഡീഷൽ മജിസ്ട്രേറ്റ് സരിതയ്ക്കെതിരെ അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ചിരുന്നു. സോളാർ പാനൽ സ്ഥാപിക്കാൻ കോഴിക്കോട് സ്വദേശി അബ്ദുൾ മജീദിൽ നിന്ന് 42,70,000 രൂപ വാങ്ങി വഞ്ചിച്ചെന്നാണ് കേസ്. ബിജു രാധാകൃഷ്ണൻ ഒന്നാം പ്രതിയും സരിത രണ്ടാം പ്രതിയും ഇവരുടെ സഹായി മണിമോൻ മൂന്നാം പ്രതിയുമാണ്.
കേസിൽ ജാമ്യം റദ്ദാക്കിയ കോടതി, സരിതയ്ക്കും ബിജു രാധാകൃഷ്ണനും എതിരെ അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ചിരുന്നു. സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത ആദ്യ കേസുകളിലൊന്നാണിത്. 2012ൽ കോഴിക്കോട് കസബ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. അതേസമയം, അസുഖം കാരണമാണ് കോടതിയിൽ ഹാജരാകാൻ കഴിയാതിരുന്നത് എന്നാണ് സരിതയുടെയും ബിജുവിൻറെയും വിശദീകരണം.