ഉത്തർപ്രദേശിൽ ബലാത്സംഗക്കേസിലെ പ്രതി പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടു

ഉത്തർപ്രദേശിലെ മീററ്റിൽ ബലാത്സംഗക്കേസിലെ പ്രതി പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടു. കൊടുംകുറ്റവാളിയായ ഷെഹ്സാദാണ് വെടിയേറ്റ് മരിച്ചത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രധാന പ്രതിയായിരുന്നു ഇയാൾ. അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിനിടെ ഷെഹ്സാദ് പൊലീസിനെതിരെ വെടിയുതിർക്കുകയായിരുന്നു. തിരിച്ചുള്ള വെടിവെപ്പിലാണ് ഇയാൾ കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു.
“സരൂർപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഇന്ന് രാവിലെ ഏറ്റുമുട്ടൽ നടന്നത്. ബലാത്സംഗം, കൊള്ള, കൊലപാതകശ്രമം തുടങ്ങി ഏഴ് കേസുകളാണ് ഷെഹ്സാദിനെതിരേ ഉണ്ടായിരുന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തതിന് ഇയാൾ മുമ്പ് അഞ്ച് വർഷം തടവിന് ശിക്ഷിക്കപ്പെട്ടിരുന്നു. മോചിതനായ ശേഷം ഏഴ് വയസ്സുള്ള മറ്റൊരു പെൺകുട്ടിയെയും ലൈംഗികമായി പീഡിപ്പിച്ചു, ഗുരുതരമായി പരിക്കേൽപ്പിച്ചു. ഇയാളെ പിടികൂടുന്നവർക്ക് 25,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നതാണ്,” എന്ന് മീററ്റ് എസ്.എസ്.പി വിപിൻ ടാഡ പറഞ്ഞു.
എറ്റുമുട്ടലിൽ മറ്റാർക്കും പരിക്കേറ്റിട്ടില്ല. സംഭവസ്ഥലത്ത് നിന്ന് ഒരു പിസ്റ്റളും നിരവധി വെടിയുണ്ടകളും പൊലീസ് പിടിച്ചെടുത്തു. ഷെഹ്സാദിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചതായി അധികൃതർ അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുന്നു.
Tag: Rape accused killed in police firing in Uttar Pradesh