അഞ്ചു വർഷം മുമ്പ് ദൂരൂഹ സാഹചര്യത്തിൽ യുവാവ് മരിച്ച സംഭവത്തിൽ പുനരന്വേഷണം.

ഹരിപ്പാട്/ അഞ്ചു വർഷം മുമ്പ് ദൂരൂഹ സാഹചര്യത്തിൽ യുവാവ് മരിച്ച സംഭവത്തിൽ പുനരന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ,തൃക്കുന്നപ്പുഴ പാനൂർ പൂത്തുറ വീട്ടിൽ മുഹമ്മദ് മുസ്തഫ(34) യുടെ മരണം സംബന്ധിച്ചു പോലീസ് അന്വേഷണം തുടങ്ങി. മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന ബന്ധുക്കളുടെ ഹർജിയിന്മേലാണ് ഹൈക്കോടതി പോലീസിനോട് പുരന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഉത്തരവിടുന്നത്.
മരിച്ച മുസ്തഫയുടെ ഭാര്യ സുമയ്യയുടെ ബന്ധു തൃക്കുന്നപ്പുഴ കൊക്കാടം തറയിൽ ഇർഷാദാണ് ഹൈക്കോടതിയെ സമീപിക്കുന്നത്.
മുസ്തഫയുടെ മൃതദേഹം പുറത്തെടുത്തത് പോസ്റ്റ്മോർട്ടം ചെയ്യാൻ പോലീസ് തീരുമാനിച്ചു. ഭാര്യ സുമയ്യയുടെ മൊഴിയും പോലീസ് രേഖപ്പെടുത്തി.
മരണകാരണം ഹൃദയാഘാതം അല്ലെന്നും തൂങ്ങി മരിച്ചതാണെന്നും മരണത്തിൽ ദുരൂഹത ഉണ്ടെന്നും സുമയ്യ മൊഴി നൽകിയിട്ടുണ്ട്. മുസ്തഫയുടെ മരണശേഷം സുമയ്യ പുനർവിവാഹിതയായിരുന്നു. 2015 നവംബറിലാണ് മുസ്തഫയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് കരുതിയിരുന്നത്. പോസ്റ്റ്മോർട്ടം കൂടാതെയാണ് മൃതദേഹം സംസ്കരിച്ചത്. മുസ്തഫ മരിക്കുന്നതിന് മുമ്പ് ബന്ധുവിൻറെ ജൂവലറിയിൽ നേരത്തെ ജോലി നോക്കിയിരുന്നു. പിന്നീട് ഇറച്ചിവെട്ട് ചെയ്തുവരുന്നതിനിടെ ആയിരുന്നു മരണം. പാനൂർ മരക്കാട് ജുമാമസ്ജിദിലാണ് മുസ്തഫയുടെ മൃതദേഹം കബറടക്കിയിരിക്കുന്നത്. മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യുന്നതിന് ആവശ്യമായ നടപടി ക്രമങ്ങൾക്കായി ആർ ഡി ഒ യ്ക്ക് പോലീസ് കത്ത് നൽകിയിരിക്കുകയാണ്.