ഛത്തീസ്ഗഢിൽ രണ്ട് മലയാളി കന്യാസ്ത്രീകളെ മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് അറസ്റ്റ് ചെയ്ത സംഭവത്തിൽ പോലീസ് എഫ്ഐആർ പുറത്ത് വിട്ടു. ഗുരുതരമായ വകുപ്പുകൾ ഉൾപ്പെടുത്തിയ എഫ്ഐആറിൽ, പെൺകുട്ടികളെ പ്രലോഭിപ്പിച്ച് മതംമാറ്റാൻ ശ്രമിക്കുകയും മനുഷ്യക്കടത്ത് നടത്തുകയും ചെയ്തതായി ആരോപണം ഉന്നയിച്ചിട്ടുണ്ട്.
സംഭവം വെള്ളിയാഴ്ച രാവിലെ 8.30ഓടെയാണ് നടന്നത്, വൈകിട്ട് 5.30ഓടെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. സിസ്റ്റർ പ്രീതിയെ ഒന്നാം പ്രതിയെയും സിസ്റ്റർ വന്ദനയെ രണ്ടാം പ്രതിയെയും ആക്കിയാണ് കേസ് ചുമത്തിയിരിക്കുന്നത്. നിർബന്ധിത മതപരിവർത്തനവും മനുഷ്യക്കടത്തുമാണ് ഇവർ ഉദ്ദേശിച്ചതെന്ന് എഫ്ഐആറിൽ പറയുന്നുണ്ട്.
അറസ്റ്റിനിടെ കന്യാസ്ത്രീകൾക്കൊപ്പം മൂന്നു പെൺകുട്ടികളും ഒരാളുടെ സഹോദരനും ഉണ്ടായിരുന്നു. ഇവർ ആഗ്രയിലേക്ക് യാത്ര പുറപ്പെടാൻ ദുർഗ് റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ ബജ്രംഗ്ദൾ പ്രവർത്തകർ തടഞ്ഞു.
പെൺകുട്ടികളുടെ മാതാപിതാക്കളുടെ സമ്മതത്തോടെ സഭയുടെ ആശുപത്രികളിലേക്കും പള്ളികളിലേക്കും ജോലിക്കായി കൊണ്ടുപോകുകയാണെന്ന് കന്യാസ്ത്രീകൾ പോലീസിനോട് വിശദീകരിച്ചിരുന്നു. തിരിച്ചറിയൽ രേഖകളും തങ്ങളുടെ പക്കലുണ്ടായിരുന്നുവെന്ന് അവർ അറിയിച്ചു. എങ്കിലും റെയിൽവേ പോലീസ് ഇവരെ അറസ്റ്റ് ചെയ്ത് ലോക്കൽ പോലീസിന് കൈമാറി.
മതപരിവർത്തനമോ മനുഷ്യക്കടത്തോ നടന്നിട്ടില്ലെന്ന് സഭാ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
Tag: Religious conversion and human trafficking; How the nuns were charged