ടൗട്ടെ ചുഴലിക്കു പിന്നാലെ ‘യാസ്’ വരുന്നു; ആറ് ജില്ലകളിൽ അതി ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദേശം
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ മെയ് 22-ഓടെ പുതിയ ന്യൂന മർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒമാൻ നിർദേശിച്ച എന്ന പേരിലാണ് ചുഴലിക്കാറ്റ് അറിയപ്പെടുക. മെയ് 26ന് വൈകുന്നേരത്തോട് കൂടി ഒഡീഷ-പശ്ചിമ ബംഗാൾ തീരത്ത് പ്രവേശിക്കാനാണ് സാധ്യത. യാസ് രൂപപ്പെട്ടാൽ തെക്കൻ കേരളത്തിൽ 25 മുതൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
സംസ്ഥാനത്ത് ആറ് ജില്ലകളിൽ ശക്തമായ മഴക്കും സാധ്യതയെന്ന് മുന്നറിയിപ്പ്. കാറ്റിനും ഇടിമിന്നലിനും ഇടയുള്ളതിനാൽ ജാഗ്രതപാലിക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം നിർദേശം നൽകി. മാർച്ച് ഒന്നാം തീയതി മുതൽ ഇന്നുവരെ 128 ശതമാനം അധികം മഴയാണ് കേരളത്തിൽ പെയ്തതെന്ന് കാലാവസ്ഥാ വകുപ്പിൻറെ കണക്കുകൾ വ്യക്തമാക്കുന്നു.
സംസ്ഥാനത്ത് ഇരുപത്തിരണ്ടാം തീയതി വരെ പരക്കെ മഴലഭിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട് , കണ്ണൂർ ജില്ലകളിലാവും ഏറ്റവും ശക്തമായ മഴകിട്ടുക. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റിനും ഇടിമിന്നലിനും ഇടയുണ്ട്. ജാഗ്രതപാലിക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം നിർദേശിച്ചു. ഞായറാഴ്ചയോടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടേക്കാം. ഇത് വരും ദിവസങ്ങളിൽ കൂടുതൽ മഴക്ക് ഇടയാക്കും.
അറബിക്കടലിൽ രൂപംകൊണ്ട ടൗട്ടെ ചുഴലിക്കാറ്റ് ഗുജറാത്തിലെത്തിയിട്ടും തീരത്തിന്റെ ആശങ്ക ഒഴിഞ്ഞിട്ടില്ല. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്. ചുഴലിക്കാറ്റിന്റെ സ്വാധീനത്താൽ കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം.