നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായി റിപ്പോർട്ടുകൾ
യെമനിൽ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായി റിപ്പോർട്ടുകൾ. സനയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം ഉണ്ടായതെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ ഓഫീസ് അറിയിച്ചു. വിവരം യെമനിലെ സാമൂഹിക പ്രവർത്തകനായ സർഹാൻ ഷംസാൻ അൽ വിസ്വാബിയും സ്ഥിരീകരിച്ചു. കൊല്ലപ്പെട്ട യെമൻ പൗരന്റെ കുടുംബവുമായി ചർച്ചകൾ തുടരുന്നതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ, ഈ വാർത്തയെ കേന്ദ്ര സർക്കാർ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ ആവശ്യപ്രകാരം ശൈഖ് ഉമർ ഹഫീൽ തങ്ങൾ നിയോഗിച്ച യമൻ പണ്ഡിത സംഘം, നോർത്തേൺ യെമൻ ഭരണാധികാരികൾ, അന്താരാഷ്ട്ര നയതന്ത്ര ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു മധ്യസ്ഥ ചർച്ചകൾ നടന്നത്. നേരത്തെ നീട്ടിവെച്ച വധശിക്ഷയാണ് ഇപ്പോൾ പൂർണ്ണമായും റദ്ദാക്കിയിരിക്കുന്നത്. വധശിക്ഷ റദ്ദാക്കിയതിന് ശേഷമുള്ള നടപടികൾ കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി നടക്കുന്ന തുടർ ചർച്ചകളിൽ തീരുമാനിക്കും.
ജൂലൈ 16-ന് നിശ്ചയിച്ചിരുന്ന നിമിഷ പ്രിയയുടെ വധശിക്ഷ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ ഇടപെടലിനെ തുടർന്ന് മുമ്പ് താൽക്കാലികമായി നീട്ടിവെച്ചിരുന്നു. രണ്ടാം ഘട്ട ചർച്ചകളിൽ കേന്ദ്ര സർക്കാർ നിയോഗിക്കുന്ന നയതന്ത്ര പ്രതിനിധികൾ പങ്കാളികളാകണമെന്നും കാന്തപുരം ആവശ്യപ്പെട്ടിരുന്നു.
Tag: Reports that Nimisha Priya’s death sentence has been overturned