കാലിക്കറ്റ് സർവ്വകലാശാലയില്‍ അധ്യാപക നിയമനത്തിൽ തിരിമറി.

കാലിക്കറ്റ് സർവ്വകലാശാല അസി.പ്രൊഫസർ നിയമനത്തിൽ തിരിമറിയെന്ന് ആക്ഷേപം. സംവരണ തസ്തിക പ്രഖ്യാപിക്കാതെയും ബാക് ലോഗ് നികത്താതെയും അധ്യാപക നിയമനം നടത്തിയെന്നാണ് സര്‍വകലാശാലക്കെതിരെ പരാതി ഉയർന്നിരിക്കുന്നത്. അസി. പ്രൊഫസര്‍ തസ്തികയില്‍ സംവരണ വിഭാഗങ്ങള്‍ക്ക് 29 തസ്തിക ബാക്ലോഗായിരിക്കെയാണ് സര്‍വ്വകലാശാലയുടെ ഈ നടപടി. ബാക് ലോഗ് അറിയിച്ച് സര്‍വകലാശാല സര്‍ക്കാരിന് അയച്ച കത്തിന്‍റെ പകര്‍പ്പ് ഒരു വാർത്ത ചാനലിന് ലഭിച്ചു.
അസി. പ്രൊഫ 63, അസോസിയേറ്റ് പ്രൊഫ. 29, പ്രൊഫസര്‍ 24 എന്നിങ്ങനെ ആകെ 111 അധ്യാപക തസ്തികയിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. വിജ്ഞാപനത്തിനൊപ്പം തന്നെ പ്രഖ്യാപിക്കുന്ന സംവരണ തസ്തികൾ ഇത്തവണ പ്രഖ്യാപിച്ചിട്ടില്ല. മാത്രമല്ല ബാക് ലോക് നികത്താനുള്ള ഒരു നിര്‍ദേശവും പുതിയ വിജ്ഞാപനത്തില്‍ ഇല്ല. അസി. പ്രൊഫസര്‍ തസ്തികയില്‍ മാത്രം 33 ഒഴിവുകള്‍ ബാക് ലോഗാണെന്നാണ് സര്‍വകലാശാല സര്‍ക്കാരിനെ അറിയിചത്. മറ്റു തസ്തിക കൂടി പരിഗണിച്ചാല്‍ ബാക് ലോഗ് അമ്പതോളമാകും. യുജിസി ചട്ടങ്ങളിലില്ലാത്ത ഓണ്‍
ലൈന്‍ അഭിമുഖവും നിയമന രീതിയായി തീരുമാനിച്ചിട്ടുണ്ട്. നിയമന നടപടിയുടെ ഫയല്‍ മാനുവല്‍ ആക്കാനുള്ള തീരുമാനവും ഉദ്യോഗാര്‍ത്ഥിയുടെ ഭര്‍ത്താവ് തന്നെ സിന്‍ഡിക്കേറ്റ് ഉപസമിതി അംഗമായതും വിവാദമായതിനെ തുടർന്ന് പിൻവലിച്ചിരുന്നു.ബാക് ലോക് കൂടി പരിഗണിച്ചായിരിക്കണം പുതിയ നിയമനം നടത്തേണ്ടതെന്നാണ് സബര്‍വാള്‍ വേഴ്സസ് സ്റ്റേറ്റ് ഓഫ് പഞ്ചാബ് കേസില്‍ 1995 ൽ സുപ്രിം കോടതി വിധി പറഞ്ഞിട്ടുള്ളത്. കാലിക്കറ്റ് സർവ്വകലാശാലയിലും സമാനരീതിയിലുള്ള വിവാദം ഉണ്ടാകുന്ന പക്ഷം സംവരണ വിഭാഗങ്ങള്‍ക്ക് അവസരം നിഷേധിക്കുന്നത് നിയമ പോരാട്ടങ്ങൾക്ക് വഴിയൊരുക്കും.