ശബരിമല സ്വർണക്കൊള്ള; ഹൈക്കോടതി നടപടികൾ ഇനി അടച്ചിട്ട മുറികളിൽ നടക്കും

ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട ഹൈക്കോടതി നടപടികൾ ഇനി അടച്ചിട്ട മുറികളിൽ നടക്കും. കേസിന്റെ അതീവ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്നതിനായാണ് ഹൈക്കോടതി രജിസ്ട്രാർ ഇതുസംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. കേസുമായി ബന്ധപ്പെട്ട് ഇനി പുറത്ത് വരാനിരിക്കുന്ന വിവരങ്ങൾ അത്യന്തം നിർണായകങ്ങളായിരിക്കുമെന്നാണ് സൂചന.
കേസിന്റെ ആദ്യഘട്ടം പൂർത്തിയായതിനെ തുടർന്ന്, ഇതുവരെ ലഭ്യമായ വിവരങ്ങളടക്കം ഉൾപ്പെടുത്തി പ്രത്യേക അന്വേഷണസംഘം ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കുന്ന റിപ്പോർട്ട് ഏറെ പ്രാധാന്യമർഹിക്കുന്നതാണ്.
ദ്വാരപാലക ശിൽപ്പത്തിലെ സ്വർണക്കൊള്ളക്കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് പുറമേ ദേവസ്വം ബോർഡിലെ നിരവധി മുൻ ഉദ്യോഗസ്ഥരെയും പ്രതിചേർത്തിട്ടുണ്ട്. ഇവരിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു, മുൻ അസിസ്റ്റന്റ് എഞ്ചിനീയർ സുനിൽ കുമാർ, മുൻ എക്സിക്യൂട്ടീവ് ഓഫീസർ ഡി. സുധീഷ് കുമാർ, മുൻ ദേവസ്വം സെക്രട്ടറി ആർ. ജയശ്രീ, മുൻ തിരുവാഭരണ കമ്മീഷണർമാരായ കെ. എസ്. ബൈജുവും ആർ. ജി. രാധാകൃഷ്ണനും, മുൻ എക്സിക്യൂട്ടീവ് ഓഫീസർ രാജേന്ദ്ര പ്രസാദ്, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരായ രാജേന്ദ്രൻ നായർ, ശ്രീകുമാർ എന്നിവരാണ് പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്.
അതേസമയം, മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷം ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്തായ അനന്ത സുബ്രഹ്മണ്യത്തിന് നോട്ടീസ് നൽകി വിട്ടയച്ചു. എങ്കിലും, ഇയാളെ വീണ്ടും ചോദ്യം ചെയ്യാനായി വിളിപ്പിക്കാനിടയുണ്ട്. ഇന്നലെ കസ്റ്റഡിയിലുള്ള പോറ്റിയോടൊപ്പം ഇരുത്തിയാണ് അനന്ത സുബ്രഹ്മണ്യനെ ഈഞ്ചക്കലിലെ പ്രത്യേക അന്വേഷണ സംഘത്തിന്റെ ഓഫീസിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്തത്.
Tag: Sabarimala gold loot: High Court proceedings to be held in closed rooms from now on