ശബരിമല സ്വര്‍ണക്കൊള്ള; ഉണ്ണികൃഷ്ണന് പോറ്റിയെ കസ്റ്റഡിയിലെടുത്തു

ശബരിമല സ്വര്‍ണക്കൊള്ളയില്‍ സ്പോണ്സര് ഉണ്ണികൃഷ്ണന് പോറ്റിയെ കസ്റ്റഡിയിലെടുത്തു. പ്രത്യേക അന്വേഷണ സംഘമാണ് ഉണ്ണികൃഷ്ണന് പോറ്റിയെ കസ്റ്റഡിയിലെടുത്തത്. ഇതനുസരിച്ച് ഉണ്ണികൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്യും. പുളിമാത്തുള്ള വീട്ടില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. രഹസ്യകേന്ദ്രത്തില്‍ വെച്ചാണ് ചോദ്യം ചെയ്യല്‍. അറസ്റ്റിന് സാധ്യതയുണ്ടെന്നും സൂചന.
രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ ശബരിമല സന്ദര്‍ശനത്തോടനുബന്ധിച്ച്, ക്ഷേത്രത്തിലെ സ്വര്‍ണം കാണാതായ സംഭവത്തെ രാഷ്ട്രപതിയുടെ മുന്നില്‍ ഉന്നയിക്കാനൊരുങ്ങുകയാണ് ഹൈന്ദവ സംഘടനകളുടെ സംയുക്ത വേദിയായ ശബരിമല കര്‍മ സമിതി. ഈ മാസം അവസാനത്തോടെയാണ് രാഷ്ട്രപതി ശബരിമല സന്ദര്‍ശിക്കാനെത്തുന്നത്. സന്ദര്‍ശന വേളയില്‍ ശബരിമല വിഷയത്തില്‍ സുപ്രീംകോടതിയിലേക്കുള്ള പ്രസിഡന്‍ഷ്യല്‍ റഫറന്‍സ് ആവശ്യപ്പെടാനാണ് സമിതിയുടെ പദ്ധതി.
തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണ മാതൃക അനുസരിച്ച്, ശബരിമല ക്ഷേത്രത്തിനും സ്വതന്ത്ര ഭരണസംവിധാനം രൂപീകരിക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കാനായി, രാഷ്ട്രപതി ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 143 പ്രകാരം സുപ്രീം കോടതിയില്‍ റഫറന്‍സ് നല്‍കാനാകുമെന്നാണ് സമിതിയുടെ പ്രതീക്ഷ. നിലവില്‍ പത്മനാഭസ്വാമി ക്ഷേത്രം അഡീഷണല്‍ ജില്ലാ ആന്‍ഡ് സെഷന്‍സ് ജഡ്ജി അധ്യക്ഷനായ കമ്മിറ്റിയാണ് നിയന്ത്രിക്കുന്നത്. കമ്മിറ്റിയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പ്രതിനിധികള്‍, തന്ത്രി കുടുംബം, തിരുവിതാംകൂര്‍ രാജകുടുംബം എന്നിവരാണ് അംഗങ്ങളായി പ്രവര്‍ത്തിക്കുന്നത്.
ഒക്ടോബര്‍ 22-ന് രാഷ്ട്രപതി ശബരിമലയിലെത്തുമ്പോള്‍, സമിതിക്ക് കാണാനുള്ള അനുമതി ലഭിച്ചിട്ടുണ്ടെന്ന് ശബരിമല കര്‍മ സമിതി ജനറല്‍ കണ്‍വീനര്‍ എസ്.ജെ.ആര്. കുമാര്‍ അറിയിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ അംഗങ്ങളുടെയും ഉദ്യോഗസ്ഥരുടെയും അഴിമതിയും വീഴ്ചയും തന്നെയാണ് സ്വര്‍ണം കാണാതാകലിന് പിന്നിലെന്ന് അദ്ദേഹം ആരോപിച്ചു.
Tag: Sabarimala gold theft; Unnikrishnan Potty taken into custody