ശബരിമല ട്രാക്ടര്‍ യാത്ര: എഡിജിപി അജിത് കുമാറിന്തിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം
എഡിജിപി എം.ആര്‍ അജിത് കുമാര്‍ നടത്തിയ വിവാദ ട്രാക്ടര്‍ യാത്രയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ശബരിമല സ്പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോഴാണ് ഹൈക്കോടതി ട്രാക്ടർ യാത്രയെ ‘നിര്‍ഭാഗ്യകരം’ എന്നും, ‘മനഃപൂർവ്വമായ നിയമലംഘനം’ എന്നുമാണ് ചൂണ്ടിക്കാട്ടിയത്.
‘യാത്രയ്ക്ക് വേണ്ടിയുള്ള വാഹനം അല്ല, ചരക്കുകള്‍ കടത്താനുള്ള ട്രാക്ടറാണ് ഉപയോഗിച്ചത്’ എന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം. 2021ലെ ട്രാക്ടർ യാത്ര കോടതി ഉത്തരവിനും നേരത്തെ നിർദേശിച്ച മാനദണ്ഡങ്ങൾക്കും വിരുദ്ധമാണെന്ന് ഹെെക്കോടതി ദേവസ്വം ബെഞ്ച് വ്യക്തമാക്കി.
സ്വാമി അയ്യപ്പന്‍ റോഡ് വഴി വ്യക്തിഗത യാത്രകൾക്കും യാത്രക്കാർക്കും വിലക്കുണ്ടെന്ന വ്യവസ്ഥയും, ട്രാക്ടറുകളില്‍ ഡ്രൈവറല്ലാതെ മറ്റാരും യാത്ര ചെയ്യരുതെന്നുള്ള സുപ്രധാന വിധിയും ഉണ്ടായിരുന്നുവെങ്കിലും, ഇവയെല്ലാം ലംഘിച്ചാണ് എഡിജിപിയുടെ യാത്ര നടന്നതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. യാത്രയുടെ ദൃശ്യങ്ങള്‍ (ചിത്രങ്ങൾ) പരിശോധിച്ച ശേഷമാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. സംഭവത്തിൽ ശബരിമല സ്പെഷ്യൽ കമ്മീഷനും ദേവസ്വം ബോർഡിനും വിശദീകരണം നൽകാൻ കോടതി നിർദ്ദേശം നൽകി.
അതേസമയം, സംഭവത്തിൽ കേസ് എടുത്തിട്ടുണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. ട്രാക്ടര്‍ പോലീസ് വകയും, പോലീസ് ഉദ്യോഗസ്ഥൻ തന്നെയായിണ് ട്രാക്ടർ ഓടിച്ചതെന്നും സർക്കാരിന്റെ വാദത്തിലുണ്ടായിരുന്നു. ശബരിമലയിലേക്കുള്ള യാത്രയ്ക്കും വിശ്വാസികൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന നിയമപരിധികൾക്കും മോഡലാകേണ്ട ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ തന്നെ നിയന്ത്രണം വിട്ട പ്രവർത്തനം നടത്തിയത് ഖേദകരമാണെന്ന് ഹൈക്കോടതിയുടെ വിമര്‍ശനം.
Tag: Sabarimala tractor yathra: High Court strongly criticizes ADGP Ajith Kumar