സഹദിന് പന്തുകളിയില്‍ കൂട്ട് അമ്മ ഹാജറയാണ്, പരിശീലകയും..

പ്ലസ് ടു വിദ്യാര്‍ഥിയായ സഹദിന് പന്തുകളിയില്‍ ഇപ്പോള്‍ കൂട്ട് അമ്മ ഹാജറയാണ്. മകന്‍റെ ഫുട്ബോള്‍ സ്വപ്നങ്ങള്‍ക്ക് കൈത്താങ്ങാവുകയാണ് മലപ്പുറം വേങ്ങര അച്ചനമ്പലത്തെ ഈ അമ്മ. കൂലിപ്പണിക്കാരനായ അച്ഛന്‍ സിദ്ധീക്ക് പഴയകാല പന്തുകളിക്കാരനായിരുന്നു. അച്ഛൻ ജോലിക്കായി പുറത്തു പോകുമ്പോൾ പരിശീലനം മുടങ്ങാതിരിക്കാനാണ് അമ്മ സഹദിന്റെ കളിക്കൂട്ടായത്.
സഹദ് ഇന്ത്യന്‍ ഫുട്ബോള്‍ ടീമില്‍ കളിക്കുന്നത് കാണണമെന്നാണ് ഇപ്പോൾ ഈ അമ്മയുടെ ഏറ്റവും വലിയ ആഗ്രഹം. നാട്ടിലുള്ള ക്ലബ് ടീമില്‍ കളിച്ചാണ് സഹദിന് കാല്‍പന്തുകളിയോട് കമ്പംകേറിയത് . ഇനി മികച്ച ഒരു കളിക്കാരനാകുക എന്നതാണ് സഹദിന്‍റെ ഒരേ ഒരു ലക്ഷ്യം. ഇന്ത്യന്‍ ഫുട്ബോള്‍ താരം അനസ് എടത്തൊടികയുള്‍പ്പെടെ ഒരുപാട് പേർ പിന്തുണയുമായി എത്തിയതോടെ ഈ കുട്ടിക്കളിക്കാരന് പ്രതീക്ഷയും കൂടി. അമ്മയുടെയും മകന്റെയും പരിശീലന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വലിയ കയ്യടി നേടിയിരുന്നു.