മാവോയിസ്റ്റ് രൂപേഷിന്റെ പുസ്തകത്തിന് പിന്തുണയുമായി സാഹിത്യ അക്കാദമി പ്രസിഡന്റ് കെ. സച്ചിദാനന്ദന്‍
ജയില്‍ മേധാവി ചൂണ്ടിക്കാട്ടുന്ന പ്രശ്നങ്ങളൊന്നും മാവോയിസ്റ്റ് രൂപേഷ് ജയിലില്‍ വച്ച് എഴുതിയ പുസ്തകത്തില്‍ താന്‍ കണ്ടില്ലെന്ന് കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് കെ. സച്ചിദാനന്ദന്‍ വ്യക്തമാക്കി. തന്റെ പേര് ഉള്‍പ്പെടുത്തിയതിനെതിരെ അനുമതി നിഷേധിക്കപ്പെട്ടെങ്കിലും പുസ്തകത്തിന്റെ പ്രസിദ്ധീകരണത്തിന് തനിക്ക് യാതൊരു എതിരുമില്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ഈ പുസ്തകം പ്രസിദ്ധീകരിക്കുന്നതില്‍ വൈശാഖന്‍, കെ.ജി. ശങ്കരപ്പിള്ള, സുനില്‍ പി. ഇളയിടം, മീനാ കന്ദസാമി, ബി. രാജീവന്‍, പി.എന്‍. ഗോപീകൃഷ്ണന്‍, അശോകന്‍ ചരുവില്‍, അന്‍വര്‍ അലി, എസ്. ഗോപാലകൃഷ്ണന്‍, കുരീപ്പുഴ ശ്രീകുമാര്‍, കെ. പ്രകാശ് ബാബു എന്നിവരോടൊപ്പമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഗാന്ധി, നെഹ്‌റു, ഹോ ചി മിന്‍, മേരി ടൈലര്‍ തുടങ്ങിയ പല പ്രമുഖരും രാഷ്ട്രീയ തടവുകാരായിരിക്കെ ജയിലില്‍ രചനകള്‍ നടത്തി, അവ ലോകം കണ്ടുവെന്നതും സച്ചിദാനന്ദന്‍ തന്റെ കുറിപ്പില്‍ ഓര്‍മ്മിപ്പിച്ചു.
കുറിപ്പിന്റെ പൂർണരൂപം
രൂപേഷ് എഴുതിയ ഒരു നോവല്‍ ചര്‍ച്ചയില്‍ ഉണ്ടല്ലോ. രാഷ്ട്രീയ തടവുകാര്‍ – ഗാന്ധി, നെഹ്‌റു, ഹോ ചി മിന്‍ , മേരി ടൈലര്‍…. ജയിലില്‍ വെച്ച് ധാരാളം രചനകള്‍ നടത്തുകയും അവ പുറത്തു വരികയും ചെയ്തിട്ടുണ്ട്. ‘ ബന്ധിതരുടെ ഓര്‍മ്മക്കുറിപ്പുകള്‍ ‘ എന്ന ഈ കൃതിയെ സംബന്ധിച്ച് ജയില്‍ മേധാവി സമര്‍പ്പിച്ച റിപ്പോര്‍ട്ട് പറയുന്ന കുഴപ്പങ്ങള്‍ ഒന്നും ഈ നോവലിന്റെ pdf വായിച്ച ഞാന്‍ കണ്ടില്ല. ഇത് ഒരു നോവല്‍ , ഒരു ഭാവനാസൃഷ്ടി, ആണ്, ലേഖനം അല്ല. എന്നാല്‍ ജയില്‍ മേധാവി ഇതിനെ ഒരു വിമര്‍ശനപ്രബന്ധം പോലെ വായിച്ചതായി തോന്നുന്നു, അതുകൊണ്ടാണ് ജയിലിലെ ശകാരം, ഭരണവിമര്‍ശനം തുടങ്ങിയവയെ പ്രത്യക്ഷമായ അര്‍ത്ഥത്തി ല്‍ എടുത്തത്. അനുമതി നിഷേധിക്കാന്‍ പല കാരണങ്ങളി ല്‍ ഒന്നായി പറയുന്നത് ഇതിലെ പ്രധാന കഥാപാത്രം ഈ എഴുതുന്ന ആള്‍ ആണ് എന്നതാണ്. അയാളുടെ പേര് ഒരിടത്ത് ‘ സച്ചി’ എന്ന് പറയുന്നു, സച്ചിദാനന്ദന്റെ കവിതകള്‍ ഉദ്ധരിക്കുന്നു- ഇതൊക്കെ ചില പത്രങ്ങളിലും കണ്ടു. എന്നെ അറസ്റ്റു ചെയ്തിട്ടില്ല എന്ന് കൂടി പറയുന്നത് കണ്ടു. അങ്ങനെ പറയുന്നവര്‍ 43 വര്‍ഷം മുന്‍പുള്ള ഇരിഞ്ഞാലക്കുട പോലീസ് സ്റ്റേഷനിലെ ഫയലുകള്‍ പരിശോധിക്കും എന്ന് പ്രതീക്ഷിക്കുന്നു.
‘പോസ്റ്റുകള്‍, കമന്റുകള്‍ ഒന്നും ഡിലീറ്റ് ചെയ്യരുത് !’; മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി ഹണി ഭാസ്‌കരന്‍
പരിശോധിക്കുമ്പോള്‍, എന്റെ കുറ്റങ്ങളില്‍ ഒന്ന്, ഞാന്‍ തന്നെ പരിഭാഷാ ചെയ്ത, ഇപ്പോള്‍ കേരളത്തിലെ എല്ലാ കമ്മ്യൂണിസ്റ്റു പാര്‍ട്ടികളും ആലപിക്കുന്ന, സാര്‍വദേശീയഗാനം പാടി മാര്‍ച്ച് ചെയതു എന്നത് ആണെന്നും കാണും. ഞാന്‍ ജയിലില്‍ കിടന്നില്ല എന്നതിന് കാരണം യാദൃച്ഛികമാണ്, അന്നത്തെ തൃശ്ശൂര്‍ കളക്ടര്‍ എന്റെ ക്ലാസ്സ് മേറ്റും ഹോസ്റ്റലില്‍ റൂം മേറ്റും ആയിരുന്ന, കര്‍ണ്ണാടകയില്‍ വെച്ച് കൊല്ലപ്പെട്ട, സി. ടി. സുകുമാരന്‍ ആയിരുന്നു എന്നതും, സുകുമാരന്റെ നിര്‍ദേശത്തില്‍ ആര്‍. ഡി ഒ. (ഞങ്ങളെ വൈകി എത്തിക്കാന്‍ പോലീസ് ശ്രദ്ധിച്ചിട്ടും) ഞാന്‍ ഉള്‍പ്പെട്ട നാലു പേര്‍ക്കും ( ഒരു വക്കീല്‍, ഒരു പത്രാധിപര്‍, എന്റെ ഒരു വിദ്യാര്‍ത്ഥി) ജാമ്യം തന്നതും ആണ്- എനിക്ക് ജാമ്യം നില്‍ക്കാന്‍ അന്ന് ഞാന്‍ പഠിപ്പിച്ചിരുന്ന ക്രൈസ്റ്റ് കോളേജ് പ്രിന്‍സിപ്പല്‍ ഫാ. വിവിയന്‍ ഇരിഞ്ഞാലക്കുട പൊലീസ് സ്റ്റേഷനിലേയ്ക്ക് ഫോണ്‍ ചെയ്തിരുന്നുവെ ങ്കിലും. പിന്നീട് ഞങ്ങള്‍ കേസ് കൊടുത്തതും കോടതി പൊലീസിന് താക്കീത് നല്‍കിയതും ചരിത്രം. ഇപ്പോള്‍ ഈ കഥ ഓര്‍ത്തത്, രൂപേഷ് ജയിലില്‍ വെച്ച് എഴുതിയ നോവല്‍ പ്രസിദ്ധീകരിക്കാന്‍ എനിക്ക് ഒരു വിരോധവും ഇല്ല എന്ന് അറിയിക്കാന്‍ ആണ്. ഇക്കാര്യത്തില്‍ ഞാന്‍ വൈശാഖന്‍, കെ.ജി. ശങ്കരപ്പിള്ള, സുനില്‍ പി. ഇളയിടം , മീനാ കന്ദസാമി, ബി. രാജീവന്‍, പി. എന്‍. ഗോപീകൃഷ്ണന്‍, അശോകന്‍ ചരുവില്‍, അന്‍വര്‍ അലി, എസ്. ഗോപാലകൃഷ്ണന്‍, കുരീപ്പുഴ ശ്രീകുമാര്‍, കെ. പ്രകാശ് ബാബു എന്നിവര്‍ക്കു ഒപ്പമാണ്.
Tag: Sahitya Akademi President K. Sachidanandan supports Maoist Roopesh’s book