സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേണ്ടെന്ന് മന്ത്രിസഭ.

സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേണ്ടെന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. പൂര്‍ണമായും അടച്ചിടുന്നത് അപ്രായോഗികമാണെന്നാണ് മന്ത്രിസഭാ യോഗത്തിൽ വിലയിരുത്തപെട്ടത്. രോഗബാധയുള്ള സ്ഥലങ്ങളിൽ കർശന നിയന്ത്രണമേർപ്പെടുത്തും. സര്‍വകക്ഷിയോഗത്തിലെ അഭിപ്രായവും കൂടി പരിഗണിച്ചാണ് മന്ത്രിസഭാ യോഗത്തിന്റെ ഈ തീരുമാനം ഉണ്ടായത്. സംസ്ഥാന ചരിത്രത്തിൽ ആദ്യമായി ഓൺലൈൻ ആയിട്ടായിരുന്നു മന്ത്രി സഭായോഗം നടന്നത്.
ധനബില്‍ പാസാക്കുന്നതിനുള്ള സമയം ദീര്‍ഘിപ്പിച്ചുകൊണ്ടുള്ള ഓര്‍ഡിനന്‍സ് മന്ത്രിസഭ പാസാക്കി. ധനബില്‍ പാസാക്കുന്നതിനുള്ള സമയം 90 ദിവസം എന്നത് 180 ദിവസമായാണ് വര്‍ധിപ്പിച്ചത്. ഇതിനായി കേരളധന ഉത്തരവാദിത്വ നിയമത്തിലെ 2സി ഉപവകുപ്പാണ് സർക്കാർ ഭേദഗതി വരുത്തിയത്. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം പഠിക്കാന്‍ നിയോഗിച്ച കമ്മീഷന്റെ കലാവധിയും നീട്ടി നൽകി. 2019 നവംബര്‍ മാസത്തിലാണ് പുതിയ ശമ്പള കമ്മീഷനെ നിയമിച്ചത്. ഈ കമ്മീഷന്റെ കാലാവധിയാണ് നാല് മാസത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചു. ഇതോടെ കമ്മീഷന് ഡിസംബര്‍ 31 വരെ കാലാവധി ഉണ്ടാവുകയാണ്.