കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ രാജ്യത്ത് സ്കൂൾ തുറക്കുന്നത് വൈകും.

കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ രാജ്യത്ത് സ്കൂൾ തുറക്കുന്നത് വൈകും. സ്കൂള്‍ തുറക്കുന്നത് സംബന്ധിച്ച് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്‍റെ പാർലമെന്ററി കാര്യസമിതിയില്‍ അവ്യക്തത തുടരുകയാണ്. സ്കൂൾ തുറക്കുന്ന കാര്യത്തിൽ ഇതുവരെ ധാരണയിലെത്താനായില്ലെന്നാണ് എംഎച്ച്ആർഡി ഉദ്യോഗസ്ഥർ പാർലമെന്ററി കാര്യസമിതിയെ അറിയിച്ചിരിക്കുന്നത്. ഓൺലൈൻ ക്ലാസുകൾ എട്ടാം ക്ലാസിന് മുകളിലുള്ളവർക്ക് നൽകിയാൽ മതിയെന്ന് ഇപ്പോൾ ഉള്ള നിർദ്ദേശം. മൂന്ന് മുതൽ ഏഴ് വരെ ക്‌ളാസ്സുകാർക്ക് ഭാഗികമായി ഓൺലൈൻ ക്ലാസുകൾ നൽകാനും നിർദേശമുണ്ട്. മൂന്നാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് അദ്ധ്യയനം വേണ്ടതില്ലെന്നും കമ്മറ്റി നിർദ്ദേശം നല്‍കിയിട്ടുണ്ട്.
കൊറോണ വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ 2020 സീറോ അധ്യയന വർഷം ആയി പരിഗണിക്കാനാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ആലോചിക്കുന്നത്. നിലവിലുള്ള സാഹചര്യങ്ങൾ അനുകൂലമല്ലെന്ന വിലയിരുത്തലിനെ തുടർന്നാണിത്. എന്നാൽ കോളേജുകളിലെയും സ്‌കൂളുകളിലെയും വാര്‍ഷിക പരീക്ഷ നടത്താന്‍ കഴിയും എന്നാണ് പ്രതീക്ഷയെന്നും കേന്ദ്ര മാനവവിഭശേഷി സെക്രട്ടറി അമിത് ഖരെ മാനവ വിഭശേഷി വകുപ്പിന്‍റെ പാര്‍ലമെന്‍ററി സ്റ്റാന്റിംഗ് കമ്മറ്റി യോഗത്തില്‍ പറഞ്ഞു. അദ്ധ്യായന വർഷം ഉപേക്ഷിക്കാതെ പരീക്ഷ അടക്കം പൂർത്തിയാക്കാനാണ് നിലവിലെ തീരുമാനം. ഒന്ന് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികളില്‍ അറുപത് ശതമാനം പേർക്കും ഓണ്‍ലൈന്‍ ക്ളാസ്സുകളിലൂടെ പഠിക്കാന്‍ കഴിയുന്നുണ്ട്. മുപ്പത് ശതമാനത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ്സുകളില്‍ പങ്കെടുക്കാന്‍ റേഡിയോ, ടി വി തുടങ്ങിയ പരിമിതമായ സൗകര്യങ്ങളേ ഉള്ളൂ. പത്ത് ശതമാനം കുട്ടികൾക്ക് ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ കഴിയുന്നില്ല എന്നാണ് സർവേ റിപ്പോർട്ട് പറയുന്നത്. ഇന്ത്യയിൽ ലോക്ക് ഡൗണിനെ തുടർന്ന് അടച്ചിട്ട സ്‌കൂളുകൾ ഘട്ടംഘട്ടമായി തുറക്കാനായിരുന്നു നേരത്തേ ആലോചിച്ചത്. 10,11,12 ക്ലാസുകൾ ആദ്യം ആരംഭിച്ച്, തുടർന്ന് 6 മുതൽ 9 വരെയുളള ക്ലാസുകൾ പ്രവർത്തിക്കാൻ അനുവദിക്കാനായിരുന്നു തീരുമാനം. വിദ്യാർഥികളുടെയും അധ്യാപകരുടെയും 33 ശതമാനം മാത്രം ഒരു സമയം സ്‌കൂളിലെത്തുന്ന രീതിയിലായിരുന്നു ക്രമീകരണം. എന്നാൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ അനുയോജ്യമായ സാഹചര്യം ഉണ്ടായിട്ടില്ലെന്ന് വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ സ്‌കൂളുകൾ അടുത്ത മാസം ആരംഭിക്കാമെന്ന തീരുമാനം ഉപേക്ഷിക്കുകയായിരുന്നു.