കണ്ണൂരിൽ എസ്ഡിപിഐ പ്രവർത്തകനെ വെട്ടിക്കൊന്നു.

കണ്ണൂർ ജില്ലയിലെ ചിറ്റാരിപ്പറമ്പ് ചുണ്ടയിൽ എസ്ഡിപിഐ പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തി. സംഭവത്തിന് പിന്നിൽ ആർ എസ് എസ് ആണെന്നാണ് ആരോപണം. സയ്യിദ് സലാഹുദീൻ (30) ആണ് കൊല്ലപ്പെട്ടത്. വൈകിട്ട് 3.30ഓടെ കണ്ണവം കൈച്ചേരി ചുണ്ടയിൽ വച്ചായിരുന്നു സംഭവം. വെട്ടേറ്റ സലാഹുദീനെ തലശേരി സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. മൃതദേഹം തലശേരി ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റി. തലയോട് വെട്ടി പിളർന്ന നിലയിലാണ് മൃതദേഹം. എബിവിപി പ്രവർത്തകനായ ശ്യാമപ്രസാദിനെ കൊലപ്പെടുത്തിയ കേസിൽ ഏഴാം പ്രതിയാണ് കൊല്ലപ്പെട്ട സലാഹുദീൻ.
സഹോദരിമാർക്കൊപ്പം യാത്ര ചെയ്യുന്ന സമയത്ത് സലാഹുദീന്റെ കാറിന്റെ പിന്നിൽ ഒരു ബൈക്ക് ഇടിച്ചു നിർത്തുകയായിരുന്നു. പുറത്തിറങ്ങി ആരാണെന്ന് നോക്കുമ്പോൾ അദ്ദേഹത്തെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. എസ്ഡിപിഐ-ആർഎസ്എസ് സംഘർഷം നിലനിൽക്കുന്ന സ്ഥലത്താണ് സംഭവം നടന്നത്. ആർഎസ്എസ് ആസൂത്രിതമായി നടത്തിയ അക്രമമാണിതെന്നാണ് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ജബ്ബാർ ആരോപിച്ചിട്ടുള്ളത്. വെട്ടേറ്റ സലാഹുദീന്റെ തലയുടെ പിൻഭാഗം പിളർന്ന നിലയിലാണ്. സലാഹുദീന് ഭാര്യയും രണ്ട് മക്കളുമാണ് ഉള്ളത്.സലാഹുദീന്റെ മൃതദേഹം തലശ്ശേരി സഹകരണ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.