തലയ്ക്ക് ഒരു കോടി രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന മാവോവാദി നേതാവിനെയും സഹപ്രവർത്തകരെയും സുരക്ഷാ സേന വധിച്ചു
തലയ്ക്ക് ഒരു കോടി രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന മാവോവാദി നേതാവിനെയും രണ്ട് സഹപ്രവർത്തകരെയും സുരക്ഷാ സേന ഝാർഖണ്ഡിൽ വധിച്ചു. ഹസാരിബാഗ് ജില്ലയിലാണ് ഏറ്റുമുട്ടൽ നടന്നത്. കൊല്ലപ്പെട്ടവരിൽ സിപിഐ (മാവോയിസ്റ്റ്) സെൻട്രൽ കമ്മിറ്റി അംഗവും കിഴക്കൻ ഇന്ത്യയിലെ പ്രമുഖ മാവോവാദി നേതാവുമായ സഹദേവ് സോറൻ ഉൾപ്പെടുന്നു.
ഝാർഖണ്ഡ‍് പോലീസും സിആർപിഎഫ് കോബ്ര ബറ്റാലിയനും ചേർന്നാണ് ഓപ്പറേഷൻ നടത്തിയത്. ഗിരിധ്, ഹസാരിബാഗ് പോലീസ് യൂണിറ്റുകളും ദൗത്യത്തിന് പിന്തുണ നൽകി. രാവിലെ ആറുമണിയോടെ ഗിരിധ്–ബൊകാറോ അതിർത്തിയിലുള്ള കരന്തി ഗ്രാമത്തിലാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. സഹദേവ് സോറൻ സംഘത്തോടൊപ്പം ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് സംയുക്ത സേന തിരച്ചിലിന് ഇറങ്ങിയത്. സുരക്ഷാ സേനയെ കണ്ട മാവോവാദികൾ വെടിവെച്ചതോടെ ഏറ്റുമുട്ടൽ നടന്നു.
സംഘർഷത്തിൽ സഹദേവ് സോറനോടൊപ്പം, സിപിഐ (മാവോയിസ്റ്റ്) ബിഹാർ–ഝാർഖണ്ഡ് സ്പെഷ്യൽ ഏരിയ കമ്മിറ്റി അംഗം ചഞ്ചൽ അഥവാ രഘുനാഥ് ഹെംബ്രാം, സോണൽ കമ്മിറ്റി അംഗം ബൈർസൻ ഗഞ്ചു അഥവാ രാംഖേൽവാൻ എന്നിവരും കൊല്ലപ്പെട്ടു. രഘുനാഥിന് 25 ലക്ഷം, രാംഖേൽവാനിന് 10 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. മേഖലയിൽ കൂടുതൽ മാവോവാദികൾ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടർന്ന് സുരക്ഷാസേന തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.
Tag: Security forces kill Maoist leader and his associates who had announced a reward of Rs 1 crore on their heads