keralaKerala NewsLatest NewsUncategorized

ആനക്കൊമ്പ് കേസിൽ നടൻ മോഹൻലാലിനും സംസ്ഥാന സർക്കാരിനും തിരിച്ചടി

ആനക്കൊമ്പ് കേസിൽ നടൻ മോഹൻലാലിനും സംസ്ഥാന സർക്കാരിനും തിരിച്ചടി. മോഹൻലാൽ ആനക്കൊമ്പ് കൈവശം വെച്ചത് നിയമപരമാക്കിയ സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. എറണാകുളം ഉദ്യോഗമണ്ഡൽ സ്വദേശി എ.എ. പൗലോസ് നൽകിയ ഹർജിയിലാണ് ഈ വിധി. വനംവകുപ്പിന്റെ നടപടി നിയമപരമായി നിലനിൽക്കില്ലെന്ന് വ്യക്തമാക്കിയ കോടതി, പുതിയ വിജ്ഞാപനം പുറത്തിറക്കാൻ സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകി.

ജസ്റ്റിസുമാരായ ഡോ. എ.കെ. ജയശങ്കരൻ നമ്പ്യാർ, ജോബിൻ സെബാസ്റ്റ്യൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്. മോഹൻലാലിന്റെ കൈവശം ആനക്കൊമ്പ് എത്തിയത് നിയമവിരുദ്ധ മാർഗ്ഗങ്ങളിലൂടെയല്ലെന്ന് വനംവകുപ്പ് കോടതിയെ അറിയിച്ചിരുന്നു. യഥാർത്ഥ ഉറവിടം ശരിയാണെന്ന് കണ്ടെത്തിയതിനാലാണ് നാല് ആനക്കൊമ്പുകൾ കൈവശം വെക്കുന്നത് നിയമവിധേയമാക്കിയതെന്നും വനംവകുപ്പ് കോടതിയിൽ വ്യക്തമാക്കി.

എന്നാൽ, ആനക്കൊമ്പ് നിയമവിധേയമാക്കിയ സർക്കാർ നടപടികളിൽ പിഴവുണ്ടായെന്ന് കോടതി നിരീക്ഷിച്ചു. 2015-ലെ സർക്കാർ വിജ്ഞാപനം ഗസറ്റിൽ പ്രസിദ്ധീകരിച്ചില്ല എന്നതാണ് പ്രധാന വീഴ്ചയെന്നും കോടതി ചൂണ്ടിക്കാട്ടി.

2011 ഓഗസ്റ്റിൽ എറണാകുളം തേവരയിലെ മോഹൻലാലിന്റെ വീട്ടിൽ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിലാണ് നാല് ആനക്കൊമ്പുകൾ കണ്ടെത്തിയത്. തുടർന്ന് ആനക്കൊമ്പുകൾ ഡിക്ലെയർ ചെയ്യാൻ അവസരം നൽകുകയും, 2016 ജനുവരി 16-ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ മോഹൻലാലിന് ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് നൽകുകയുമായിരുന്നു.

Tag: Setback for actor Mohanlal and the state government in the ivory case

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button