
പാർലമെന്റിൽ ഇന്ന് ആരംഭിക്കുന്ന ഓപ്പറേഷൻ സിന്ദൂർ ചർച്ചയിൽ നിന്ന് എംപി ശശി തരൂർ സ്വയം ഒഴിവായി. ലോക്സഭയിലെ ചർച്ചയിൽ സംസാരിക്കണമെന്ന് കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടിരുന്നെങ്കിലും, താൻ പങ്കെടുക്കില്ലെന്ന് തരൂർ അറിയിച്ചു. ചോദ്യോത്തര വേളയ്ക്ക് ശേഷമാണ് പാർലമെന്റിന്റെ ഇരുസഭകളിലും ഓപ്പറേഷൻ സിന്ദൂർ വിഷയത്തിൽ 16 മണിക്കൂർ നീളുന്ന ചർച്ച ആരംഭിക്കുന്നത്. ചർച്ചയ്ക്കിടെ എല്ലാ കോൺഗ്രസ് എംപിമാരും സഭയിൽ സാന്നിധ്യമുണ്ടാകണമെന്ന് ആവശ്യപ്പെട്ട് പാർട്ടി വിപ്പ് നൽകിയിട്ടുണ്ട്.
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ നടപടികളെയും, അമേരിക്കയുടെ മധ്യസ്ഥത ഉണ്ടായിരുന്നോ എന്ന ചോദ്യത്തിനും പ്രധാനമന്ത്രിയുടെ മറുപടിയും ആവശ്യപ്പെട്ട് പ്രതിപക്ഷം ശക്തമായി ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് സർക്കാർ ചർച്ചയ്ക്ക് തയ്യാറായത്. ഇന്ന് പ്രിയങ്ക ഗാന്ധി, കെ. സി. വേണുഗോപാൽ, ഗൗരവ് ഗോഗോയ് എന്നിവർ സംസാരിക്കും. രാഹുൽ ഗാന്ധി നാളെ ചർച്ചയിൽ പങ്കെടുക്കും.
ഓപ്പറേഷൻ സിന്ദൂരുമായി ബന്ധപ്പെട്ട വിദേശ സന്ദർശനങ്ങൾ നടത്തിയ സർവകക്ഷി പ്രതിനിധി സംഘത്തിന്റെ തലവനായിരുന്ന തരൂർ, യാത്രയ്ക്കിടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ തുറന്നുപുകഴ്ത്തിയ പ്രസംഗങ്ങളിലൂടെ പാർട്ടിയുടെ നിലപാടുകൾ തളളിയെന്ന വിമർശനമാണ് കോൺഗ്രസിൽ ഉയർന്നത്. രാഹുൽ ഗാന്ധിയുടെ ചോദ്യങ്ങൾക്ക് മറുപടി പറയുന്ന തരത്തിലുള്ള തരൂരിന്റെ നിലപാട് പാർട്ടിയിൽ അസ്വസ്ഥത സൃഷ്ടിച്ചു. ഇതോടെ തരൂർ ബിജെപിയോടും കേന്ദ്രസർക്കാരിനോടും കൂടുതൽ അടുക്കുന്നുവെന്ന ആരോപണങ്ങളും, അദ്ദേഹത്തിനെതിരെ നടപടിയെടുക്കണമെന്ന ആവശ്യവും കോൺഗ്രസ് അകത്ത് ഉയർന്നിരുന്നു.
Tag: Shashi Tharoor withdraws from Operation Sindoor discussion