ശുദ്ധജലത്തിൻറെ ലഭ്യതക്കുറവ് വെല്ലുവിളി; വയനാട്ടിലെ നൂൽപ്പുഴ പഞ്ചായത്തിൽ ഷിഗല്ല രോഗം നിയന്ത്രണ വിധേയം: ആരോഗ്യവകുപ്പ്
വയനാട്: നൂൽപ്പുഴ പഞ്ചായത്തിൽ സ്ഥിരീകരിച്ച ഷിഗല്ല രോഗം നിയന്ത്രണ വിധേയമെന്ന് ആരോഗ്യവകുപ്പ്. ആദിവാസി കോളനികളിൽ ശുദ്ധജലത്തിൻറെ ലഭ്യതക്കുറവ് രോഗം പടരാൻ കാരണമായെന്നാണ് വിലയിരുത്തൽ. ജലലഭ്യത ഉറപ്പാക്കി ഭാവിയിൽ രോഗം കോളനികളിൽ പടരാതിരിക്കാൻ നൂൽപ്പുഴ പഞ്ചായത്തും നടപടികൾ തുടങ്ങി. ജില്ലയിൽ രോഗലക്ഷണമുള്ളവർ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിൽ ചികിത്സ തേടണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി.
കഴിഞ്ഞ ദിവസം ഷിഗല്ല രോഗം ബാധിച്ച് എട്ടുവയസുകാരി മരിച്ചിരുന്നു. ഉടൻ തന്നെ പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങി. മുന്നു ദിവസത്തെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഒടുവിൽ രോഗം നിയന്ത്രണ വിധേയമെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന വിവരം. പുതിയതായി ആർക്കും സ്ഥിരീകരിക്കാത്തതാണ് ഇതിനാധാരം. ആദിവാസി കോളനികളിൽ ശുദ്ധ ജലത്തിൻറെ ലഭ്യതകുറവാണ് ഇപ്പോൾ നേരിടുന്ന വെല്ലുവിളി. ഇതുപരിഹരിച്ച് പ്രതിരോധ പ്രവര‍്ത്തനങ്ങൾ ഊർജ്ജിതമാക്കാൻ പഞ്ചായത്ത് സർവകക്ഷിയോഗം വിളിച്ചു. ശുദ്ധ ജലത്തിൻറെ കുറവ് പരിഹരിക്കാൻ നടപടിയെടുക്കാമെന്ന് യോഗത്തിൽ ഉറപ്പ് നല‍്കിയിട്ടുണ്ട്.
നൂൽപ്പുഴയിൽ ആശങ്ക അവസാനിച്ചെങ്കിലും ജില്ലയിലെ മറ്റിടങ്ങളിൽ രോഗമുണ്ടോയെന്ന് സംശയം ആരോഗ്യവകുപ്പിനുണ്ട്. ഇതുകോണ്ട് ജില്ലയിലുടനീളം പ്രതിരോധ പ്രവര‍്ത്തനങ്ങൾ ശക്തമാക്കി. വയറിളക്കവും ശർദ്ധിയുമടക്കമുള്ള രോഗലക്ഷണങ്ങൾ കണ്ടാൻ സ്വയ ചികിൽസക്ക് മുതിരാതെ തോട്ടടുത്ത പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ചികിൽസ തേടണമെന്നാണ് മുന്നറിയിപ്പ്.