ശിവശങ്കർ അഞ്ചാം പ്രതി,ഏഴ് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു.

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിൽ വിട്ടു. ഏഴ് ദിവസത്തെ കസ്റ്റഡിയിലാണ് വിട്ടത്. ഇ.ഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ അഞ്ചാം പ്രതിയാണ് ശിവശങ്കര്‍. ശിവശങ്കറിന് ചികിത്സ ഉറപ്പാക്കണ മെന്ന് കോടതി ഇ.ഡിയോട് ആവശ്യപ്പെട്ടു. നടുവേദനയുണ്ടെന്നും ചികിത്സ വേണമെന്നും ശിവശങ്കര്‍ കോടതിയില്‍ പറയുകയുണ്ടായി. അന്വേഷണവുമായി താന്‍ സഹകരിച്ചിട്ടുണ്ടെന്നും, എന്നിട്ടും അന്വേഷണ ഏജന്‍സികള്‍ തന്നെ നിരന്തരം ബുദ്ധിമുട്ടിക്കുകയാ ണെന്നും ശിവശങ്കര്‍ പറഞ്ഞു. അഭിഭാഷകന്‍ എസ് രാജീവ് ആണ് ശിവശങ്കരന് വേണ്ടി ഹാജരായത്. പകല്‍ 9 മണി മുതൽ 6 മണി വരെ ചോദ്യം ചെയ്യൽ പാടുള്ളൂവെന്നും ആയുർവേദ ചികിത്സ ഉറപ്പാക്കണമെന്നും കോടതി ഇ.ഡിയോട് ആവശ്യപ്പെട്ടു.
ബുധനാഴ്ച രാത്രിയാണ് ഇ.ഡി ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടു ത്തിയത്. രാത്രിയില്‍ വൈദ്യ പരിശോധന പൂര്‍ത്തിയാക്കി യെങ്കിലും കോടതിയില്‍ ഹാജരാക്കുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ബുധനാഴ്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് തൊട്ടുപിന്നാലെയാണ് ഇ.ഡി ശിവശങ്കറുള്ള ആയുര്‍വേദ ആശുപത്രിയിലെത്തിയത്. രണ്ട് ഉദ്യോഗസ്ഥരെത്തി ശിവശങ്കറിനെ കൊച്ചിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ആറ് മണിക്കൂര്‍ ചോദ്യംചെയ്തതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തുന്നത്. ബിനാമി ഇടപാടുകള്‍, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്. ഡിജിറ്റല്‍ തെളിവുകളടക്കം നിരത്തി അന്വേഷണ സംഘം നടത്തുന്ന ചോദ്യം ചെയ്യലാകും ഇനി ഉണ്ടാവുക.