ഭർത്താവ് ഗൾഫിലുള്ള വീട്ടമ്മയെ സൗഹൃദത്തിലാക്കിയ ശേഷം പീഡിപ്പിച്ച എസ്ഐ അറസ്റ്റിൽ

എറണാകുളം; എറണാകുളത്ത് ഭർത്താവ് ഗൾഫിലുള്ള വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച എസ്ഐ അറസ്റ്റിൽ.എറണാകുളം സെൻട്രൽ സ്റേഷനിലെ ബാബു മാത്യുവാണ് അറസ്റ്റിലായത്. അന്വേഷണ വിധേയമായി ബാബു മാത്യുവിനെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. മുളംതുരുത്തി സ്റ്റേഷനിൽ അഡിഷണൽ എസ്ഐ ആയിരിക്കുമ്പോൾ മുതൽ ഒരു വർഷത്തിലേറെയായി ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് എസ്ഐ ബാബു മാത്യുനെതിരെയുള്ള പരാതി. 37 കാരിയായ യുവതി കൊച്ചി ഡിസിപി ജി. പൂങ്കുഴലിക്കു നൽകിയ പരാതിയിൽ മുളംതുരുത്തി പൊലീസ് കേസെടുത്തിരുന്നു. ഒരു മാസം മുൻപാണ് കേസ് റജിസ്റ്റർ ചെയ്തത്.
ഇതിനു പിന്നാലെ ഒളിവിൽപോയ എസ്ഐ ബാബു മാത്യു മുൻകൂർ ജാമ്യത്തിന് ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.. യുവതി മജിസ്ട്രേറ്റിനു മുമ്പാകെ 164 പ്രകാരം മൊഴിയും നൽകിയിരുന്നു. ഒരു വാഹന പരിശോധനയ്ക്കിടെ പിഴ അടയ്ക്കാൻ ആവശ്യപ്പെട്ടപ്പോൾ യുവതി സ്റ്റേഷനിലെത്തി പണം അടയ്ക്കാം എന്ന് സമ്മതിക്കുകയായിരുന്നത്രെ. സ്റ്റേഷനിലെത്തിയപ്പോൾ യുവതിയുമായി സൗഹൃദം സ്ഥാപിച്ചു.
എന്താവിശ്യവുമുണ്ടെങ്കിലും വിളിക്കണമെന്ന് പറഞ്ഞ് മൊബൈൽ നമ്പർ കൊടുക്കുകയും യുവതിയുടെ ഫോണിൽ നിന്നും കോൾ വിളിച്ച് നമ്പർ കൈവശപ്പെടുത്തുകയും ചെയ്തു. പിന്നീട് ഒരു കാരണവുമില്ലാതെ നിരന്തരം ഫോണിൽ വിളിച്ച് സംസാരിക്കുമായിരുന്നു. യുവതിയുടെ ഭർത്താവ് ഗൾഫിലായിരുന്നു. സൗഹൃദത്തിന്റെ പേരിൽ ബാബു പതിയെ യുവതിയുടെ വീട്ടിൽ വരാൻ തുടങ്ങി. ഒരു ദിവസം മുറിയിൽ തുണി മാറുമ്പോൾ അനുവാദമില്ലാതെ കയറി വന്ന് സ്വകാര്യ ഭാഗത്ത് പിടിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു എന്നും പിന്നീട് ഈ വിവരം പുറത്തു പറയുമെന്ന് ഭീഷണിപ്പെടുത്തി കഴിഞ്ഞ ഒരു വർഷമായി തുടർച്ചയായി പീഡിപ്പിക്കുകയായിരുന്നു എന്നുമായിരുന്നു യുവതി നൽകിയ പരാതിയിൽ പറഞ്ഞിരുന്നത്.